റിപ്പബ്ലക്കന്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ ആത്മഹത്യയെന്ന് ട്രംപിന്റെ ബില്ലിനെ വിമര്‍ശിച്ച് മസ്‌ക്

റിപ്പബ്ലക്കന്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ ആത്മഹത്യയെന്ന് ട്രംപിന്റെ ബില്ലിനെ വിമര്‍ശിച്ച് മസ്‌ക്


വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നികുതി, ചെലവ് ചുരുക്കല്‍ ബില്ലിനോടുള്ള തന്റെ അനിഷ്ടം ശക്തമായി പ്രകടിപ്പിച്ച് മസ്‌ക്. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ പാസാക്കാന്‍ ശ്രമിക്കുന്ന നിയമനിര്‍മ്മാണം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയും വളര്‍ന്നുവരുന്ന വ്യവസായങ്ങളെ തകര്‍ക്കുകയും ചെയ്യുമെന്ന് മസ്‌ക് വാദിച്ചു. 

ഏറ്റവും പുതിയ സെനറ്റ് കരട് ബില്‍ അമേരിക്കയിലെ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ നശിപ്പിക്കുകയും നമ്മുടെ രാജ്യത്തിന് വലിയ ദോഷം വരുത്തുകയും ചെയ്യുമെന്നാണ് ആയിരത്തോളം പേജുള്ള ബില്ലില്‍ തുറന്ന ചര്‍ച്ചയ്ക്കായി സെനറ്റ് വോട്ടെടുപ്പിന് തീരുമാനിച്ചിരിക്കെ മസ്‌ക് എക്‌സില്‍ എഴുതിയത്. 

മുന്‍കാല വ്യവസായങ്ങളെ തകര്‍ക്കാനുള്ള മുന്നറിയിപ്പും ഭാവി വ്യവസായങ്ങള്‍ക്ക് ഗുരുതര നാശനഷ്ടവുമാണ് ബില്‍ സൃഷ്ടിക്കുകയെന്ന് മസ്‌ക് ചൂണ്ടിക്കാട്ടി. മാത്രമല്ല റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ ആത്മഹത്യ കൂടിയായിരിക്കും പുതിയ ബില്ലെന്നും തന്റെ ജന്മദിനത്തില്‍ എഴുതിയ കുറിപ്പില്‍ മസ്‌ക് കുറ്റപ്പെടുത്തുന്നു. 

ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ മുന്‍ മേധാവി കൂടിയായ മസ്‌ക് അടുത്തിടെ യു എസ് ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനും ശക്തമായ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിയുമാണ്. 

ജൂലൈ നാലിന് നിയമനിര്‍മ്മാണം പാസാക്കുന്നതിനായി വാരാന്ത്യം മുഴുവന്‍ കഠിനമായി പ്രവര്‍ത്തിക്കുന്ന റിപ്പബ്ലിക്കന്‍ സെനറ്റ് നേതാക്കള്‍ക്ക് മറ്റൊരു തലവേദനയാണ് മസ്‌കിന്റെ പ്രസ്താവന. 

ട്രംപിന്റെ 'വലുതും മനോഹരവുമായ ബില്ലിനെ'ക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ മസ്‌ക് മുമ്പ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ മാസം ഓവല്‍ ഓഫീസില്‍ നിന്നും ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നും പുറത്തുപോയതിന് ദിവസങ്ങള്‍ക്ക് ശേഷം മസ്‌ക് ബില്ലിനെ 'പന്നിയിറച്ചി നിറഞ്ഞത്' എന്നും 'വെറുപ്പുളവാക്കുന്ന മ്ലേച്ഛത' എന്നുമാണ് വിശേഷിപ്പിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്തവര്‍ ലജ്ജിക്കണമെന്നും തെറ്റാണ് ചെയ്തതെന്ന് അറിയാമോ എന്നും അദ്ദേഹം ഈ മാസമാദ്യം എക്‌സില്‍ കുറിച്ചിരുന്നു. 

മറ്റൊരു പോസ്റ്റില്‍ രാഷ്ട്രീയ സംഭാവനകളില്‍ നിന്ന് പിന്മാറുമെന്ന് അടുത്തിടെ പറഞ്ഞ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കയ്യയച്ച് സംഭാവന നല്‍കിയ മസ്‌ക് 'അമേരിക്കന്‍ ജനതയെ ഒറ്റിക്കൊടുക്കുന്ന' നിയമനിര്‍മ്മാതാക്കളെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

മസ്‌കിന്റെ പ്രവര്‍ത്തനങ്ങളില്‍ ട്രംപ് നിരാശ പ്രകടിപ്പിച്ചതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ സംഭവിക്കുകയും കടുത്ത പോരാട്ടത്തിലേക്ക് നയിക്കുകയും ചെയ്തു. ഭരണത്തിന്റെ തുടക്കത്തില്‍ ട്രംപുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന മസ്‌ക് പിന്നീട് പ്രസിഡന്റിനെതിരെ ലൈംഗിക ദുരുപയോഗതത്തിന് ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് ആരോപണം ഉന്നയിച്ചിരുന്നു. പിന്നീട് ഭരണകൂടവുമായി അടുക്കാന്‍ ശ്രമിക്കുകയും തന്റെ ചില പോസ്റ്റുകള്‍ ശരിയായില്ലെന്ന് മസ്‌ക് അഭിപ്രായം പറയുകയും ചെയ്തു. ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് മസ്‌കിനെ കുറിച്ച് പ്രതികരിച്ചത് താന്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ലെന്നായിരുന്നു. 

മസ്‌ക് സമീപ ആഴ്ചകള്‍ തന്റെ ബിസിനസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഭരണത്തില്‍ നിന്നും ഒഴിവായതിന് ശേഷം അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനം കുറഞ്ഞിരുന്നു. 

2024ല്‍ ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് മസ്‌ക് കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചിരുന്നു.