ഇന്ത്യക്കല്ല; യു എസ് പണം നല്‍കിയത് ബംഗ്ലാദേശിനെന്ന് തെളിവുകള്‍

ഇന്ത്യക്കല്ല; യു എസ് പണം നല്‍കിയത് ബംഗ്ലാദേശിനെന്ന് തെളിവുകള്‍


ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ 21 മില്യന്‍ ഡോളര്‍ ചെലവഴിച്ചെന്ന 

ഡൊണാള്‍ഡ് ട്രംപിന്റേയും ഡോജ് തലവന്‍ എലോണ്‍ മസ്‌കിന്റേയും അവകാശവാദം തെറ്റെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ 2024ലെ ബംഗ്ലാദേശ് തെരഞ്ഞെടുപ്പില്‍ യു എസ് വലിയ തോതില്‍ ഇടപെടലുകള്‍ നടത്തിയെന്ന സൂചനകളും പുറത്ത്.  

ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം യുഎസ്എഐഡി ഫണ്ടിന്റെ രേഖകള്‍ പ്രകാരം 2022-ല്‍ ബംഗ്ലാദേശിനാണ് തുക അനുവദിച്ചിരിക്കുന്നത്. 21 മില്യണ്‍ ഡോളറിന്റെ ഫണ്ടില്‍ 13.4 മില്യണ്‍ ഡോളര്‍ ഇതിനകം ചെലവഴിക്കപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശിലെ വിദ്യാര്‍ഥികളിലെ 'രാഷ്ട്രീയവും പൗരാവകാശ അഭിമുഖ്യവും' പ്രോത്സാഹിപ്പിക്കുന്നതിനാണ്  തുക ഉപയോഗിച്ചിരുന്നത്. 2024 ജനുവരിയിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രതിഷേധങ്ങളില്‍ ഈ ഫണ്ടിന്റെ സ്വാധീനം ഉണ്ടായിരുന്നുവെന്നും റിപ്പോര്ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഡോജ് പ്രസിദ്ധീകരിച്ച പട്ടികയില്‍ യുഎസ്എഐഡി  ഗ്രാന്റില്‍ നിന്നും സിഇപിപിഎസ് (കണ്‍സോഷ്യം ഫോര്‍ ഇലക്ഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ പ്രൊസസ് സ്ട്രംഗ്തനിംഗ്) വഴി ലഭിച്ച രണ്ട് ഗ്രാന്റുകള്‍ ശ്രദ്ധ നേടിയിരുന്നു. സിഇപിപിഎസ് ജനാധിപത്യ, അവകാശ, ഭരണക്രമം എന്നിവയുടെ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. ഈ സംഘടനയ്ക്ക് യുഎസ്എഐഡി 486 മില്യണ്‍ ഡോളര്‍ അനുവദിച്ചിട്ടുണ്ടെന്നാണ് ഡോജ് വ്യക്തമാക്കുന്നത്. ഇതില്‍ 21 മില്യണ്‍ ഡോളര്‍ 'ഇന്ത്യയിലെ വോട്ടര്‍മാരുടെ പങ്കാളിത്തത്തിനായി' എന്നും 22 മില്യണ്‍ ഡോളര്‍ 'മോള്‍ഡോവയിലെ സമഗ്രമായ രാഷ്ട്രീയ പ്രക്രിയയ്ക്കായി' എന്നുമാണ് പറയപ്പെട്ടത്. 

മോള്‍ഡോവയ്ക്കുള്ള ഫണ്ട് 2023 സെപ്റ്റംബര്‍ 16-നാണ് സിഇപിപപിഎസിന് അനുവദിച്ചത്. ഇതില്‍ 13.2 മില്യണ്‍ ഡോളര്‍ ഇതിനകം ചെലവഴിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയ്ക്കായി എന്ന് കരുതിയ 21 മില്യണ്‍ ഡോളര്‍ വാസ്തവത്തില്‍ ബംഗ്ലാദേശിനായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ഫെഡറല്‍ ഗ്രാന്റുകള്‍ പ്രത്യേക രാജ്യങ്ങള്‍ക്ക് മാത്രമേ അനുവദിക്കാവൂ. 2008 മുതല്‍ ഇന്ത്യയില്‍ യുഎസ്എഐഡി ഫണ്ട് ഉപയോഗിച്ച സിഇപിപിഎസ് പദ്ധതികളൊന്നുമില്ല.

21 മില്യണ്‍ ഡോളറിന്റെ ഒറ്റ സിഇപിപിഎസ് ഗ്രാന്റ് 2022 ജൂലൈയില്‍ ബംഗ്ലാദേശിനാണ് അനുവദിച്ചത്. 'അമര്‍ വോട്ട് അമര്‍' എന്ന പേരില്‍ ആരംഭിച്ച പദ്ധതി പിന്നീട് 'നാഗരിക്' എന്നാക്കി മാറ്റി.

ധാക്കയിലെ ഒരു യുഎസ്എഐഡി ഉപദേഷ്ടാവ് അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ ഈ ഫണ്ട് 'നാഗരിക്' പദ്ധതിക്കായിരുന്നുവെന്ന് സാമൂഹിക മാധ്യമങ്ങളില്‍ സ്ഥിരീകരിച്ചിരുന്നു. ഇതിനകം തന്നെ 13.4 മില്യണ്‍ ഡോളര്‍ ചെലവഴിക്കപ്പെട്ടിട്ടുണ്ട്.

2024-ല്‍ എം ജി ആര്‍ (മൈക്രോ ഗവേണനന്‍സ് റിസേര്‍ച്ച്) ഡയറക്ടര്‍ ആയനുല്‍ ഇസ്ലാം 500-ലധികം യുവജന പരിപാടികളും സര്‍വ്വകലാശാലകളിലെ ജനാധിപത്യ സെഷനുകളും സംഘടിപ്പിച്ചതായി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. 10,264ഓളം സര്‍വകലാശാലാ യുവാക്കളെ നേരിട്ട് ഈ പരിപാടികള്‍ സ്വാധീനിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആയനുല്‍ ഇസ്ലാം ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിക്കുമ്പോള്‍ യുഎസ്എഐഡിയുടെ സഹായത്തോടെ സിഇപിപിഎസ് വഴി 'നാഗരിക്' പദ്ധതി നടപ്പിലാക്കിയതാണെന്ന് സ്ഥിരീകരിച്ചു.

ഇത് ബംഗ്ലാദേശ് തെരഞ്ഞെടുപ്പില്‍ അമേരിക്കയുടെ വലിയ തോതിലുള്ള ഇടപെടലിനുള്ള തെളിവുകള്‍ പുറത്തുവരുന്നതായി വ്യക്തമാക്കുന്നു.