വാഷിംഗ്ടണ്‍: അമേരിക്കയ്ക്ക് ഇതുവരെ 600 ബില്യണ്‍ ഡോളറിലധികം താരിഫ് വരുമാനം ലഭിച്ചിട്ടുണ്ടെന്നും ഇതിലൂടെ രാജ്യം സാമ്പത്തികമായും ദേശീയ സുരക്ഷയുടെ നിലപാടിലും ഏറെ ശക്തമായതായെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. തിങ്കളാഴ്ച (ജനുവരി 5) ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ട്രംപിന്റെ പ്രതികരണം.
താരിഫ് വിഷയത്തില്‍ സുപ്രീംകോടതിയില്‍ ഉടന്‍ നിര്‍ണായക തീരുമാനമുണ്ടാകാനിരിക്കെ 'ഫേക്ക് ന്യൂസ് മീഡിയ' ഈ വിഷയത്തെ അവഗണിക്കുകയാണെന്നും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ട്രംപ് ആരോപിച്ചു. '600 ബില്യണ്‍ ഡോളറിലധികം തുക ഇതിനകം ലഭിച്ചു; ഇനിയും ലഭിക്കും. എന്നാല്‍ അത് ജനങ്ങളോട് പറയാന്‍ ചിലര്‍ക്കിഷ്ടമില്ല,' ട്രംപ് പറഞ്ഞു.
താരിഫുകള്‍ മൂലം അമേരിക്ക ഇന്ന് ലോകത്ത് കൂടുതല്‍ ബഹുമാനിക്കപ്പെടുന്ന ശക്തിയായെന്നും ട്രംപ് അവകാശപ്പെട്ടു. രണ്ടാം കാലാവധിയുടെ തുടക്കത്തില്‍ തന്നെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് വന്‍ നികുതികള്‍ ഏര്‍പ്പെടുത്തിയ ട്രംപ്, യുഎസിനെ മറ്റു രാജ്യങ്ങള്‍ അന്യായമായി ചൂഷണം ചെയ്തുവെന്ന വാദവും ആവര്‍ത്തിച്ചു.
ഇന്ത്യയോട് ബന്ധപ്പെട്ടും ട്രംപ് കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. റഷ്യന്‍ എണ്ണ ഇറക്കുമതി തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് മൊത്തം 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതായി ട്രംപ് വ്യക്തമാക്കി. ഇതില്‍ 25 ശതമാനം പ്രത്യേകമായി റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ടതാണ്. താരിഫ് ഇളവിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന തരത്തിലുള്ള പരാമര്‍ശവും ട്രംപ് നടത്തി.
ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങല്‍ കുറച്ചാല്‍ താരിഫ് കുറയുമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഉന്നയിച്ച വാദത്തെ ട്രംപ് പിന്തുണച്ചതും ശ്രദ്ധേയമായി. താരിഫ് നയം അമേരിക്കയുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്കും സുരക്ഷയ്ക്കും അനിവാര്യമാണെന്ന നിലപാട് ട്രംപ് വീണ്ടും ആവര്‍ത്തിച്ചു.
' 600 ബില്യണ്‍ ഡോളറിലധികം താരിഫ് വരുമാനം'; ഇന്ത്യയ്ക്ക് 50% നികുതി - ട്രംപിന്റെ കടുത്ത അവകാശവാദങ്ങള്‍
