'ഇറാനുമായി യുദ്ധമല്ല'; 60 ദിവസത്തെ നിയമപരിധി ഇന്ന് അവസാനിക്കുന്നതിനിടെ യുഎസ് ഹൗസ് സ്പീക്കർ

'ഇറാനുമായി യുദ്ധമല്ല'; 60 ദിവസത്തെ നിയമപരിധി ഇന്ന് അവസാനിക്കുന്നതിനിടെ യുഎസ് ഹൗസ് സ്പീക്കർ


വാഷിംഗ്ടൺ: ഇറാനുമായി ബന്ധപ്പെട്ട സൈനിക നടപടി തുടരുന്നതിനിടെ, 60 ദിവസത്തെ നിയമപരിധി ഇന്ന് (മേയ് 1) അവസാനിക്കാനിരിക്കെ അമേരിക്കൻ രാഷ്ട്രീയത്തിൽ വിവാദം ശക്തമാകുന്നു. എന്നാൽ അമേരിക്ക ഇപ്പോൾ ഇറാനുമായി യുദ്ധത്തിലല്ലെന്ന് യുഎസ് ഹൗസ് സ്പീക്കർ മൈക് ജോൺസൺ വ്യക്തമാക്കി.

'ഇപ്പോൾ സജീവമായ ബോംബാക്രമണങ്ങളോ വെടിവെയ്പ്പുകളോ ഒന്നുമില്ല. സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്,' എന്നാണ് അദ്ദേഹം പറഞ്ഞത്. നിലവിലെ നാഴികക്കല്ലായ സാഹചര്യത്തിൽ കോൺഗ്രസ് ഇടപെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിടുന്നത് നിർണായകമായ നിയമരാഷ്ട്രീയ വെല്ലുവിളിയാണ്. 1973ലെ യുദ്ധാധികാര പ്രമേയ പ്രകാരം, കോൺഗ്രസ് അനുമതി ഇല്ലെങ്കിൽ 60 ദിവസത്തിനുള്ളിൽ സൈനിക നടപടി അവസാനിപ്പിക്കുകയോ പിൻവലിക്കുകയോ വേണം.

വെടർിനിർത്തൽ  നിലനിൽക്കുന്നതിനാൽ ഈ 60 ദിവസത്തെ സമയക്കണക്കു 'താൽക്കാലികമായി നിർത്തിയിരിക്കുകയാണ്' എന്നാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഈ വ്യാഖ്യാനം നിയമപരമായി വിവാദമായിട്ടുണ്ട്.

ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷത്തിന് പിന്നാലെ മാർച്ച് 2ന് കോൺഗ്രസിനെ അറിയിച്ചതോടെ മേയ് 1 ആണ് നിർണായക 60ാം ദിവസം. എന്നാൽ ഇതുവരെ കോൺഗ്രസ് അനുമതി ലഭിച്ചിട്ടില്ല.

ഇതിനിടെ, ഹോർമൂസ് കടലിടുക്ക് മേഖലയിൽ സുരക്ഷ ഉറപ്പാക്കുന്നതിനും സമാധാനം കൈവരിക്കാനുമായി അമേരിക്ക നടപടികൾ തുടരുന്നുവെന്നാണ് സ്പീക്കർ ജോൺസൺ വ്യക്തമാക്കിയത്.

ഇങ്ങനെ, വൈറ്റ് ഹൗസും കോൺഗ്രസും തമ്മിലുള്ള ഭരണഘടനാ അധികാരപരമായ സംഘർഷത്തിലേക്കാണ് സ്ഥിതിഗതികൾ നീങ്ങുന്നത്.