യുഎസിൽ വീണ്ടും കാട്ടുതീ പടരുന്നു; കരോലിനയിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു

യുഎസിൽ വീണ്ടും കാട്ടുതീ പടരുന്നു; കരോലിനയിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു


വാഷിംഗ്ടൺ: കനത്ത നാശം വിതച്ച ചുഴലിക്കാറ്റിന് പിന്നാലെ യു.എസ് സംസ്ഥാനങ്ങളായ വടക്കൻ കരോലിനയിലും തെക്കൻ കരോലിനയിലും പടർന്നുപിടിച്ച് കാട്ടുതീ. ഹെലികോപ്ടറുകളും എയർ ടാങ്കറുകളും ഉപയോഗിച്ച് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

വടക്കൻ കരോലിനയുടെ പടിഞ്ഞാറൻ മേഖലയിലെ പോക് കൗണ്ടിയിൽനിന്ന് ആളുകളോട് ഒഴിഞ്ഞുപോകണമെന്ന് പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുക മൂടി കാഴ്ച മറയാനും ഗതാഗതം സ്തംഭിക്കാനും സാധ്യതയുണ്ടെന്നും അടിയന്തരമായി മാറിത്താമസിച്ചില്ലെങ്കിൽ മരണപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയത്.

പോക് കൗണ്ടിയിലാണ് ഏറ്റവും ശക്തമായ കാട്ടുതീ പടരുന്നത്. ഇവിടെ 1240 ഏക്കർ പ്രദേശത്താണ് തീപിടിച്ചത്. ബുർകി, മാഡിസൺ കൗണ്ടികളിലും വിർജീനിയയുടെ അതിർത്തിയിലുള്ള സ്റ്റോക്‌സ് കൗണ്ടിയലും തീപിടിച്ചിട്ടുണ്ട്.

അതേസമയം, തെക്കൻ കരോലിനയിൽ ഗവർണർ ഹെന്റി മക്മാസ്റ്റർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്കൻ കരോലിനയിൽ പിക്കൻസ് കൗണ്ടിയിലാണ് കഴിഞ്ഞ ദിവസം 110 ഏക്കറിൽ ടേബിൾ റോക്ക് കാട്ടുതീ പടർന്നത്. സെ്ര്രപംബറിൽ വടക്കൻ കരോലിനയിൽ ഹെലൻ ചുഴലിക്കാറ്റ് വ്യാപക നാശനഷ്ടങ്ങൾ വിതച്ചിരുന്നു.