ടെല്‍അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യു എസ് പ്രസിഡന്റ് ജോ ബൈഡനും ടെലിഫോണ്‍ സംഭാഷണം നടത്തി. ടെലിഫോണ്‍ സംഭാഷണത്തില്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസും ചേര്‍ന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
നയതന്ത്ര ഉപദേഷ്ടാവ് ഓഫിര്‍ ഫോക്ക്, സൈനിക സെക്രട്ടറി റോമന്‍ ഗോഫ്മാന്‍, ചീഫ് ഓഫ് സ്റ്റാഫ് സാച്ചി ബ്രാവര്‍മാന്‍, നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി ഹെഡ് ഗില്‍ റീച്ച് എന്നിവരും നെതന്യാഹുവിനൊപ്പം ചേര്‍ന്നു.
ഇതിനു മുമ്പ് ആഗസ്റ്റ് 21 നാണ് നെതന്യാഹുവും ബൈഡനും അവസാനമായി സംസാരിച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞയാഴ്ച തങ്ങളുടെ പ്രദേശത്ത് ഇരുന്നൂറോളം ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതിന് ഇറാനോട് പ്രതികരിക്കാന്‍ ഇസ്രായേല്‍ തയ്യാറെടുക്കുന്ന പശ്ചാത്തലത്തില്‍ ബുധനാഴ്ചത്തെ ഫോണ്‍ കോള്‍ പ്രധാനമാണ്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിടാന്‍ ശ്രമിക്കുന്നതിനെതിരെ ബൈഡന്‍ ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് വലിയ തിരിച്ചടിക്ക് കാരണമാകുമെന്നും അപകടമുണ്ടാക്കുകയും പ്രാദേശിക യുദ്ധത്തിലേക്ക് നയിക്കുകയും അതുവഴി ലോകത്തെ അസ്ഥിരപ്പെടുത്തുകയും ചെയ്യുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.
നെതന്യാഹുവും ബൈഡനും ഹാരിസും തമ്മിലുള്ള ഫോണ്‍ കോള്‍ 50 മിനിറ്റ് സമയമാണ് നീണ്ടുനിന്നത്.
മുതിര്‍ന്ന യു എസ് പത്രപ്രവര്‍ത്തകന്‍ ബോബ് വുഡ്വാര്‍ഡിന്റെ പുതിയ പുസ്തകത്തില്‍ ഫോണ്‍ കോളുകളില്‍ ഇരു നേതാക്കളും തമ്മില്‍ മര്യാദയുള്ളവരല്ലെന്ന് വെളിപ്പെടുത്തി. വുഡ്വാര്‍ഡ് പറയുന്നതനുസരിച്ച് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിഷേധം വകവയ്ക്കാതെ ഇസ്രായേല്‍ പ്രതിരോധ സേന റഫയില്‍ ഗ്രൗണ്ട് ഓപ്പറേഷന്‍ ആരംഭിച്ചതിന് ശേഷം നെതന്യാഹുവിനെ ബൈഡന്‍ 'നുണയന്‍' എന്ന് വിളിച്ചു.
തന്റെ ഒരു സഹപ്രവര്‍ത്തകനുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയ്ക്കിടെ ബൈഡന്‍ നെതന്യാഹുവിനെ 'ചീത്ത മനുഷ്യന്‍' എന്നും അശ്ലീലം ചേര്‍ത്ത് നെതന്യാഹുവിന്റെ അച്ഛനെ വിശേഷിപ്പിച്ചതായും പുസ്തകം കൂട്ടിച്ചേര്‍ത്തു.
മറ്റൊരു ഫോണ്‍ കോളില്‍, ബൈഡന്‍ നെതന്യാഹുവിനെ ശകാരിക്കുകയും ബന്ദി ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വഴിമുട്ടിയപ്പോള്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയെ ചീത്ത വിളിക്കുകയും ചെയ്തു.