വെനിസ്വേലയിലെ അമേരിക്കന്‍ ഇടപെടല്‍ വിനാശകരമായ മനുഷ്യാവകാശ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ബ്രസീലിന്റെ മുന്നറിയിപ്പ്

വെനിസ്വേലയിലെ അമേരിക്കന്‍ ഇടപെടല്‍ വിനാശകരമായ മനുഷ്യാവകാശ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ബ്രസീലിന്റെ മുന്നറിയിപ്പ്


സാവോ പോളോ: വെനിസ്വേലക്കെതിരെ അമേരിക്ക സ്വീകരിക്കുന്ന നടപടികള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ആ രാജ്യത്ത് സൈനിക ഇടപെടല്‍ ഉണ്ടായാല്‍ അത് മനുഷ്യത്വപരമായ മഹാവിപത്തായി മാറുമെന്ന് ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡി സില്‍വ മുന്നറിയിപ്പ് നല്‍കി.

വെനിസ്വേലന്‍ ഭരണകൂടത്തിനെതിരായ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതിന് വെനിസ്വേലയിലേക്കും അവിടെ നിന്ന് പുറപ്പെടുന്നവയുമായ എല്ലാ  എണ്ണ ടാങ്കറുകള്‍ക്കും ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നു. വെനിസ്വേല സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗമായ എണ്ണയെയാണ് ഈ നീക്കം പ്രധാനമായും ലക്ഷ്യമിടുന്നത്.

ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളായ ബ്രസീലിന്റെയും മെക്‌സിക്കോയുടെയും നേതാക്കളായ ലുലയും മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലൗഡിയ ഷെയിന്‍ബൗമും സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഈ ആഴ്ച തന്നെ സംയമനം പാലിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.

ശനിയാഴ്ച, ദക്ഷിണ ബ്രസീലിലെ ഫോഴ് ദോ ഇഗ്വാസുവില്‍ നടന്ന ദക്ഷിണ അമേരിക്കന്‍ മെര്‍ക്കോസൂര്‍ കൂട്ടായ്മയുടെ ഉച്ചകോടിക്കിടെ ലുല കൂടുതല്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. അമേരിക്കന്‍ ഇടപെടല്‍ ലോകത്തിന് തന്നെ അപകടകരമായ ദൃഷ്ടാന്തം ആയിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അര്‍ജന്റീനയും ബ്രിട്ടനും തമ്മിലുണ്ടായ ഫോക്ലാന്‍ഡ്സ് യുദ്ധത്തിന് നാല്പതിലധികം വര്‍ഷങ്ങള്‍ക്കുശേഷം ദക്ഷിണ അമേരിക്കന്‍ ഭൂഖണ്ഡം വീണ്ടും ഒരു ബാഹ്യപ്രദേശത്തെ സൈനിക ശക്തിയുടെ സാന്നിധ്യം മൂലം വേട്ടയാടപ്പെടുകയാണെന്നും ലുല പറഞ്ഞു.

മെര്‍ക്കോസൂര്‍ ഉച്ചകോടിക്കുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വെനിസ്വേലയില്‍ ജനാധിപത്യ മൂല്യങ്ങളും മനുഷ്യാവകാശങ്ങളും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ സംരക്ഷിക്കാനുള്ള പ്രതിബദ്ധത ലാറ്റിന്‍ അമേരിക്കന്‍ നേതാക്കള്‍ വീണ്ടും ഉറപ്പിച്ചു. ഈ പ്രസ്താവന അര്‍ജന്റീന, പരാഗ്വേ, പനാമ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരും ബൊളീവിയ, ഇക്വഡോര്‍, പെറു എന്നീ രാജ്യങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പിന്തുണച്ചു.