കരീബിയന്‍ 'ബോട്ട് ആക്രമണം': രക്ഷപ്പെട്ടവരെ ലക്ഷ്യമിട്ടെന്ന ആരോപണം; കോണ്‍ഗ്രസ് സംയുക്തസമിതി അന്വേഷണം തുടങ്ങി

കരീബിയന്‍ 'ബോട്ട് ആക്രമണം': രക്ഷപ്പെട്ടവരെ ലക്ഷ്യമിട്ടെന്ന ആരോപണം; കോണ്‍ഗ്രസ് സംയുക്തസമിതി അന്വേഷണം തുടങ്ങി


വാഷിംഗ്ടണ്‍: കരീബിയന്‍ സമുദ്രത്തില്‍ സെപ്റ്റംബര്‍ 2ന് നടന്ന യു.എസ്. ആക്രമണത്തില്‍ മയക്കുമരുന്ന് കടത്തിയെന്നാണ് ആരോപണ വിധേയമായ ഒരു ബോട്ടിലെ രക്ഷപ്പെട്ടവരെ പോലും രണ്ടാമതും ലക്ഷ്യമിട്ടുവെന്ന വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അമേരിക്കന്‍ കോണ്‍ഗ്രസില്‍ വലിയ ചലനമാണ് ഉണ്ടായിരിക്കുന്നത്.  ആരോപണത്തെ തുടര്‍ന്ന് റിപ്പബ്ലിക്കന്‍ ആധിപത്യം ഉള്ള ഹൗസ്, സെനറ്റ് ആയുധസേനാ സമിതികള്‍ ചേര്‍ന്ന് ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

സംഭവത്തിന്റെ യാഥാര്‍ത്ഥ്യം ഇതുവരെ വ്യക്തമല്ലെന്നും, പക്ഷേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതുപോലെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതീവ ഗുരുതരമായ നിയമലംഘനമാണെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ വ്യക്തമാക്കി. 'ആര്‍ക്കെങ്കിലും കീഴടങ്ങാനുള്ള നീക്കം കാണിച്ചാല്‍ അവരെ കൊലപ്പെടുത്താന്‍ പാടില്ലെന്ന് ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റിയിലെ റിപ്പബ്ലിക്കന്‍ അംഗം ഡോണ്‍ ബേക്കണ്‍ എബിസി ന്യൂസിനോട് പറഞ്ഞു.

സംഭവവിവരണം ശരിയാണെങ്കില്‍ അത് 'യുദ്ധക്കുറ്റത്തിന് തുല്യമാണ്' എന്ന് സെനറ്റര്‍ ടിം കെയിന്‍ (ഡെമോക്രാറ്റ്) വ്യക്തമാക്കി. ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ മുന്‍ ചെയര്‍മാന്‍ മൈക് ടര്‍ണറും ഇത് 'നിയമവിരുദ്ധമായ പ്രവര്‍ത്തി' ആകാമെന്ന് ആശങ്ക പ്രകടിപ്പിച്ചു.

പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്‌സെത്ത് റിപ്പോര്‍ട്ടിനോട് പ്രതികരിച്ചെങ്കിലും രണ്ടാമത്തെ ആക്രമണം നടന്നോ എന്നതിന് നേരിട്ട് മറുപടി നല്‍കിയില്ല. 'ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ യു.എസ്. നിയമത്തോടും അന്താരാഷ്ട്ര നിയമത്തോടും പൊരുത്തപ്പെട്ടതാണ്. നിയമാനുസൃതമായ ആക്രമണം മാത്രമാണ് നടത്തുന്നത്' എന്നാണ് അദ്ദേഹം എക്‌സില്‍ രേഖപ്പെടുത്തിയത്.

അതേസമയം സംഭവം പരിശോധിക്കുമെന്ന്  പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. 'രണ്ടാമത്തെ ആക്രമണം നടന്നതായി തനിക്ക് അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടാം ആക്രമണം നടന്നിട്ടില്ലെന്നാണ് ഹെഗ്‌സെത്ത്  തന്നോട് പറഞ്ഞിട്ടുള്ളതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

പെന്റഗണില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടതായി ഹൗസ് കമ്മിറ്റിയിലെ മൈക് റോജേഴ്‌സ്, ആഡം സ്മിത്ത് എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ വ്യക്തമാക്കി. സെനറ്റ് ആയുധസേനാ സമിതിയും കൂടുതല്‍ വിവരങ്ങള്‍ തേടിയിരിക്കുന്നുവെന്ന് ചെയര്‍മാന്‍ റോജര്‍ വിക്കറും ജാക്ക് റീഡും അറിയിച്ചു.

സെപ്റ്റംബര്‍ മുതല്‍ കരീബിയന്‍ കടലില്‍ മയക്കുമരുന്ന് കടത്തുന്നു എന്ന് യു.എസ്. ആരോപിക്കുന്ന ബോട്ടുകള്‍ക്കെതിരെ 20ത്തിലധികം സൈനിക ആക്രമണങ്ങള്‍ നടന്നു; അതില്‍ 80ലധികം പേര്‍ മരിച്ചിട്ടുമുണ്ട്. നിയമപരമായ ഈ നടപടികളുടെ അടിസ്ഥാനത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണം വേണ്ടതായിരുന്നുവെന്ന് ഇരുകക്ഷി സെനറ്റര്‍മാര്‍ പെന്റഗണിനോട് നേരത്തെ തന്നെ പറഞ്ഞിരുന്നു.

സംഭവത്തെ തുടര്‍ന്ന് വെനിസ്വേലയും യുഎസ് ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക കമ്മിറ്റിയെ രൂപീകരിക്കുമെന്ന് ഞായറാഴ്ച അറിയിച്ചു.