'ദമാ ദം മസ്ത് ഖലന്ദർ': അഫ്ഗാനിസ്ഥാനെതിരെ 'തുറന്ന യുദ്ധം' പ്രഖ്യാപിച്ച് പാകിസ്ഥാൻ; അതിർത്തിയിൽ ശക്തമായ ഏറ്റുമുട്ടൽ

'ദമാ ദം മസ്ത് ഖലന്ദർ': അഫ്ഗാനിസ്ഥാനെതിരെ 'തുറന്ന യുദ്ധം' പ്രഖ്യാപിച്ച് പാകിസ്ഥാൻ; അതിർത്തിയിൽ ശക്തമായ ഏറ്റുമുട്ടൽ


ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിനെതിരെ 'തുറന്ന യുദ്ധം' പ്രഖ്യാപിച്ചതായി പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ് അറിയിച്ചു. അതിർത്തിയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലുകൾക്ക് പിന്നാലെയാണ് കടുത്ത പ്രസ്താവന. 'ഞങ്ങളുടെ സഹനം അതിന്റെ പരിധിയിലെത്തി,' അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു. കാബൂളിലും കന്ദഹാറിലും സ്‌ഫോടനങ്ങളും വെടിവെപ്പും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് സംഘർഷം രൂക്ഷമായത്.

നേറ്റോ സേന പിന്മാറിയതിന് ശേഷം അഫ്ഗാനിസ്ഥാനിൽ സമാധാനം പ്രതീക്ഷിച്ചതായിരുന്നുവെന്നും, താലിബാൻ ഭരണകൂടം ജനങ്ങളുടെ ക്ഷേമത്തിനും പ്രാദേശിക സ്ഥിരതയ്ക്കും മുൻഗണന നൽകുമെന്ന് കരുതിയതായും ആസിഫ് പറഞ്ഞു. എന്നാൽ അഫ്ഗാനിസ്ഥാൻ 'ഇന്ത്യയുടെ കോളനിയായി മാറിയിരിക്കുന്നു' എന്നാരോപിച്ചും അദ്ദേഹം രംഗത്തെത്തി. സ്ത്രീകൾക്ക് ഇസ്ലാം അനുവദിക്കുന്ന അടിസ്ഥാനാവകാശങ്ങൾ പോലും നിഷേധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

'നേരിട്ടും സൗഹൃദരാജ്യങ്ങളിലൂടെ കൂടി സ്ഥിതി സാധാരണ നിലയിൽ നിർത്താൻ ഇസ്‌ലാമാബാദ് ശ്രമിച്ചു. പക്ഷേ പാകിസ്ഥാനെതിരെ ആക്രമണം ലക്ഷ്യമിട്ട് നീക്കങ്ങൾ നടക്കുന്നു. ഇനി ഇത് തുറന്ന യുദ്ധമാണ്,' ആസിഫ് വ്യക്തമാക്കി. 'ഇനി 'ദമാ ദം മസ്ത് ഖലന്ദർ',' എന്ന പ്രയോഗവും അദ്ദേഹം ഉപയോഗിച്ചു.

ഇതിനിടെ രാജ്യത്തിന്റെ പുതിയ സൈനിക നടപടി 'യുക്തമായ മറുപടി'യാണെന്ന്  പാകിസ്ഥാൻ ആഭ്യന്തരമന്ത്രി മൊഹ്‌സിൻ നഖ്വി പറഞ്ഞു. അഫ്ഗാൻ താലിബാൻ സേന അതിർത്തിയിൽ പാകിസ്ഥാൻ സൈന്യത്തെ ആക്രമിച്ചതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ, കന്ദഹാർ, ഹെൽമണ്ട് മേഖലകളിൽ പാകിസ്ഥാൻ സൈനിക നിലയങ്ങളെ ലക്ഷ്യമിട്ട് വ്യാപകമായ തിരിച്ചടിയേറ്റുവെന്ന് അവകാശപ്പെട്ടു. പാകിസ്ഥാൻ സൈനികരിൽ പലരും കൊല്ലപ്പെടുകയും ചിലരെ പിടികൂടുകയും ചെയ്തുവെന്നുമാണ് താലിബാൻ അവകാശവാദം.

അതേസമയം, പാകിസ്ഥാൻ വിവരവകുപ്പ് അറിയിച്ചതനുസരിച്ച് ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ വിവിധ മേഖലകളിൽ അഫ്ഗാൻ താലിബാൻ സേന പ്രകോപനമില്ലാതെ വെടിവെപ്പ് ആരംഭിച്ചതിനാൽ 'തൽക്ഷണവും ഫലപ്രദവുമായ' തിരിച്ചടി നൽകിയതായി പറഞ്ഞു.

അടുത്ത മാസങ്ങളായി ഇരുരാജ്യങ്ങൾക്കിടയിൽ സംഘർഷം ശക്തമായിരുന്നു. കഴിഞ്ഞ ആഴ്ച നംഗർഹാർ, പക്തികാ പ്രവിശ്യകളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 13 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ അഫ്ഗാൻ മിഷൻ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പാകിസ്ഥാൻ, തീവ്രവാദികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് നിലപാട്.

ഒക്ടോബറിൽ ഉണ്ടായ രൂക്ഷ ഏറ്റുമുട്ടലുകളിൽ ഇരുവശത്തുമായി 70ലേറെ പേർ കൊല്ലപ്പെട്ടതിന് ശേഷം അതിർത്തി കടന്നുപോകൽ പൂർണമായി തടസ്സപ്പെട്ട നിലയിലാണ്. ഖത്തറും തുർക്കിയും ഇടപെട്ട് നടത്തിയ സമാധാനശ്രമങ്ങളും ഇതുവരെ ഫലം കണ്ടിട്ടില്ല.

അഫ്ഗാൻ മണ്ണിൽ നിന്ന് പ്രവർത്തിക്കുന്ന സായുധസംഘങ്ങളെ നിയന്ത്രിക്കാൻ കാബൂൾ പരാജയപ്പെട്ടുവെന്ന ആരോപണം ഇസ്‌ലാമാബാദ് ആവർത്തിച്ച് ഉന്നയിച്ചുവരുന്നു. എന്നാൽ ഈ ആരോപണം താലിബാൻ ഭരണകൂടം നിഷേധിക്കുകയാണ്.

പുതിയ പ്രസ്താവനകളും അതിർത്തിയിലെ ഏറ്റുമുട്ടലുകളും ദക്ഷിണേഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യത്തെ കൂടുതൽ ആശങ്കാജനകമാക്കുകയാണ്.