ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സാമൂഹ്യമാധ്യമമായ എക്‌സിൽ ലൈംഗിക കുറ്റവാളി എപ്‌സ്റ്റൈൻ യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിനെ ചുംബിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്‌തെന്ന അവകാശവാദം പൂർണമായും വ്യാജമെന്ന് തെളിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി വ്യാപകമായി പ്രചരിച്ച 15 സെക്കന്റ് ദൈർഘ്യമുള്ള ക്ലിപ്പ് പരിശോധിച്ചപ്പോൾ, അത് യഥാർത്ഥ വീഡിയോയല്ലെന്നും ഒരു സ്റ്റിൽ ചിത്രം മാത്രമാണെന്നും വ്യക്തമായി.
2026 ഏപ്രിൽ 8,ലെ മാക്രോണിന്റെ ഔദ്യോഗിക എക്‌സ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ഇത്തരത്തിലുള്ള ഒരു പോസ്റ്റും കണ്ടെത്താനായില്ല. അതോടെ ഈ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് ഉറപ്പായി.
വൈറലായ ചിത്രത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോൾ, 2026 ഫെബ്രുവരി 5ന് ഫേസ്ബുക്കിലെ ഒരു സാറ്റയർ-മീം പേജിലാണ് ആദ്യം ഇത് പ്രത്യക്ഷപ്പെട്ടത്. അന്നത്തെ പോസ്റ്റിൽ തന്നെ ചിത്രം 'ഡിജിറ്റലി മാറ്റം വരുത്തിയതാണ്' എന്നും 'പരിഹാസരൂപത്തിലുള്ളതാണ്' എന്നും വ്യക്തമാക്കിയിരുന്നു.
ചിത്രത്തിൽ എപ്‌സ്റ്റൈനും ഒരു സ്ത്രീയും അടുത്തടുത്ത് ഇരിക്കുന്നതായി കാണിച്ചിട്ടുണ്ടെങ്കിലും, സ്ത്രീയുടെ മുഖം വ്യക്തമല്ല. യഥാർത്ഥ എപ്‌സ്റ്റൈൻ കേസുമായി ബന്ധപ്പെട്ട ചിത്രങ്ങളിൽ കാണുന്ന ഘടകങ്ങളുമായി ഇതിന് പൊരുത്തമില്ല. കൈകളുടെ സ്ഥാനം, ധരിച്ചിരിക്കുന്ന ആഭരണങ്ങൾ തുടങ്ങിയവയിലും വ്യത്യാസങ്ങൾ കണ്ടെത്തി. ചില ഭാഗങ്ങളിൽ കൈയുടെ രൂപഭേദം പോലുള്ള അസ്വാഭാവികതകളും ശ്രദ്ധയിൽപ്പെട്ടു.
ഇതിന് പുറമെ, രണ്ട് വ്യത്യസ്ത എഐ പരിശോധനകളിൽ ഈ ചിത്രം 97% മുതൽ 100% വരെ വ്യാജമാണെന്ന് സൂചിപ്പിച്ചു.
ഇതിനിടെ, മെലാനിയ ട്രംപ് എപ്‌സ്റ്റൈനും അദ്ദേഹത്തിന്റെ കൂട്ടാളിയായ ഘിസ്ലെയിൻ മാക്‌സ് വെല്ലുമായും തനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് വീണ്ടും ആവർത്തിച്ചു. എപ്‌സ്റ്റൈന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
ഇതോടെ, മാക്രോൺ പോസ്റ്റ് ചെയ്‌തെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയും ചിത്രവും ഡിജിറ്റൽ വ്യാജമാണെന്നും, സാമൂഹ്യമാധ്യമങ്ങളിലെ തെറ്റായ വിവരങ്ങളുടെ മറ്റൊരു ഉദാഹരണമാണെന്നും വ്യക്തമാകുന്നു.
മാക്രോൺ പോസ്റ്റ് ചെയ്‌തെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം; എപ്‌സ്റ്റൈൻ-മെലാനിയ ദൃശ്യം ഡിജിറ്റൽ തട്ടിപ്പ്
