ഓസ്ലോയിലെ യു എസ് എംബസിയില്‍ സ്‌ഫോടനം; ഭീകരാക്രമണ സാധ്യതയെന്ന് നോര്‍വേ പൊലീസ്

ഓസ്ലോയിലെ യു എസ് എംബസിയില്‍ സ്‌ഫോടനം; ഭീകരാക്രമണ സാധ്യതയെന്ന് നോര്‍വേ പൊലീസ്


ഓസ്ലോ: ഓസ്ലോയിലെ യു എസ് എംബസിയിലുണ്ടായ സ്‌ഫോടനം ഭീകരാക്രമണമാകാമെന്ന സംശയവുമായി അന്വേഷണം തുടരുന്നതായി നോര്‍വേ പൊലീസ് അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ സ്‌ഫോടനത്തില്‍ എംബസി കെട്ടിടത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.

സ്‌ഫോടനം ഭീകരാക്രമണമാണെന്നാണ് സംശയിക്കുന്നതെന്നും എന്നാല്‍ അതുതന്നെയാണെന്ന് കാര്യത്തില്‍ തങ്ങള്‍ ഉറച്ചു നില്‍ക്കുന്നില്ലെന്നും നോര്‍വേയിലെ ഇന്റലിജന്‍സ് യൂണിറ്റിന്റെ തലവന്‍ ഫ്രോഡെ ലാര്‍സന്‍ പറഞ്ഞു. 

സംഭവവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുമായി നോര്‍വേ അധികൃതര്‍ ബന്ധപ്പെടുന്നുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല.

ഞായറാഴ്ച പുലര്‍ച്ചെ ഏകദേശം ഒരു മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. ഇതിനെത്തുടര്‍ന്ന് എംബസി പരിസരത്തേക്ക് വന്‍ തോതില്‍ പൊലീസ് സേനയെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. എംബസിയുടെ പൊതുജന പ്രവേശന കവാടത്തിന് സമീപമാണ് സ്‌ഫോടനം നടന്നതെന്ന് പൊലീസ് ഓപ്പറേഷന്‍സ് തലവന്‍ മിഖായേല്‍ ഡെല്ലിമെയര്‍ പറഞ്ഞു. എംബസി കെട്ടിടത്തിന് ചുറ്റും പൊലീസ് വ്യാപക പരിശോധന നടത്തിയതായും അദ്ദേഹം അറിയിച്ചു.

സംഭവത്തെക്കുറിച്ച് വിവരമുള്ളവര്‍ മുന്നോട്ട് വരണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്ന ചിത്രങ്ങളില്‍ എംബസിയുടെ കോണ്‍സുലര്‍ വിഭാഗത്തിന്റെ പ്രവേശന കവാടത്തിന് മുന്നിലെ മഞ്ഞില്‍ ചിതറിയ ഗ്ലാസ് കഷണങ്ങള്‍, ഗ്ലാസ് വാതിലില്‍ പിളര്‍ന്ന പാടുകള്‍, നിലത്തില്‍ കറുത്ത പാടുകള്‍ എന്നിവ കാണപ്പെടുന്നു.

സംഭവത്തെ 'അംഗീകരിക്കാനാകാത്തത്' എന്നാണ് നോര്‍വേ വിദേശകാര്യ മന്ത്രി എസ്പന്‍ ബാര്‍ത്ത് എയ്ഡ് വിശേഷിപ്പിച്ചത്. നയതന്ത്ര മിഷനുകളുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഓസ്ലോയിലെ അമേരിക്കന്‍ എംബസിയുടെ ചാര്‍ജ് ഡി അഫയേഴ്സ് എറിക് മേയറുമായി സംസാരിച്ചതായും മന്ത്രി അറിയിച്ചു.