ഹമാസ് തലവന്‍ ഹനിയേ കൊല്ലപ്പെട്ടത് രണ്ട് മാസം മുമ്പ് ടെഹ്‌റാന്‍ ഗസ്റ്റ് ഹൗസില്‍ ഒളിപ്പിച്ച ബോംബ് സ്‌ഫോടനത്തില്‍

ഹമാസ് തലവന്‍ ഹനിയേ കൊല്ലപ്പെട്ടത് രണ്ട് മാസം മുമ്പ് ടെഹ്‌റാന്‍ ഗസ്റ്റ് ഹൗസില്‍ ഒളിപ്പിച്ച ബോംബ് സ്‌ഫോടനത്തില്‍


ന്യൂയോര്‍ക്ക്: ഹമാസിന്റെ ദോഹ ആസ്ഥാനമായുള്ള പൊളിറ്റിക്കല്‍ ബ്യൂറോ മേധാവി ഇസ്മായില്‍ ഹനിയെ  കൊല്ലപ്പെട്ടത് അദ്ദേഹം താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍ നടത്തിയ ബോംബ് സ്‌ഫോടനത്തിലെന്ന് റിപ്പോര്‍ട്ട്.

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ ഗസ്റ്റ് ഹൗസിലേക്ക് ഒളഇപ്പിച്ചു കടത്തിയ സ്‌ഫോടകവസ്തു ഉപയോഗിച്ച് ഇസ്മായില്‍ ഹനിയെ കൊലപ്പെടുത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏകദേശം രണ്ട് മാസം മുമ്പ് ഗസ്റ്റ് ഹൗസില്‍ ബോംബ് ഒളിപ്പിച്ചുവെച്ചിരുന്നതായി രണ്ട് ഇറാന്‍കാര്‍ ഉള്‍പ്പെടെ ഏഴ് മിഡില്‍ ഈസ്റ്റേണ്‍ ഉദ്യോഗസ്ഥരെയും ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥനെയും ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ടചെയ്തു. ഹനിയേ ഗസ്റ്റ് ഹൗസിലെ മുറിയില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ബോംബ് സ്‌ഫോടനം നടത്തുകയായിരുന്നു. ഹനിയേയുടെ അംഗരക്ഷകരിലൊരാളും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.

സ്‌ഫോടനം വളരെ ശക്തമായിരുന്നതിനാല്‍ കെട്ടിടം കുലുങ്ങുകയും ചില ജനാലകള്‍ തകരുകയും ചെയ്തതിനാല്‍ ഗസ്റ്റ് ഹൗസിന്റെ പുറം മതിലും ഭാഗികമായി തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഹനിയേ താമസിച്ചിരുന്ന നേരിട്ട ഗസ്റ്റ് ഹൗസ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് നടത്തുകയും സംരക്ഷിക്കുകയും ചെയ്തിരുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെയൊരു സ്ഥാപനത്തില്‍ പുറമെനിന്ന് ബോംബുകള്‍ കടത്തിക്കൊണ്ടുവന്ന് സ്ഥാപിച്ചത് കണ്ടെത്താന്‍ കഴിയാതിരുന്നത് ടെഹ്‌റാന്റെ ഭാഗത്തുനിന്നുള്ള വലിയ രഹസ്യാന്വേഷണ പരാജയത്തെയാണ് സൂചിപ്പിക്കുന്നത്.