വീട്ടുജോലിക്കാരെ ചൂഷണം ചെയ്ത കേസില്‍ അപ്പീലുമായി ഹിന്ദുജ കുടുംബം

വീട്ടുജോലിക്കാരെ ചൂഷണം ചെയ്ത കേസില്‍ അപ്പീലുമായി ഹിന്ദുജ കുടുംബം


ലണ്ടന്‍: വീട്ടുജോലിക്കാരെ ചൂഷണം ചെയ്യുകയും അവരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവയ്ക്കുകയുംചെയ്തു എന്ന കേസില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് കോടതി പുറപ്പെടുവിച്ച ജയില്‍ ശിക്ഷാവിധിക്കെതിരേ ശതകോടീശ്വരന്മാരായ ഹിന്ദുജ കുടുംബത്തിലെ ശിക്ഷിക്കപ്പെട്ട നാലംഗങ്ങളും മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കി.

ഇന്ത്യന്‍ വംശജനും വന്‍ വ്യവസായിയുമായ പ്രകാശ് ഹിന്ദുജ, ഭാര്യ കമല്‍ ഹിന്ദുജ എന്നിവര്‍ക്ക് നാലരവര്‍ഷം തടവും മകന്‍ അജയിക്കും മരുമകള്‍ നമ്രതയ്ക്കും നാലുവര്‍ഷം തടവുമാണ് വെള്ളിയാഴ്ച ജനീവ കോടതി വിധിച്ചത്. 9.5 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും മൂന്ന് ലക്ഷം ഡോളര്‍ കോടതിയില്‍ കെട്ടിവെക്കാനും കോടതി ഉത്തരവിട്ടിരുന്നു. കടുംബത്തിന്റെ മാനേജരും കേസില്‍ അഞ്ചാം പ്രതിയുമായ നജീബ് സിയാസിക്ക് 18 മാസമാണ് തടവുശിക്ഷ.

കോടതി വിധി അമ്പരപ്പിക്കുന്നതാണെന്നും സ്വിസ് നിയമപ്രകാരം പരമോന്നതകോടതിയുടെ അന്തിമ തീരുമാനംവരുംവരെ ആരോപണവിധേയരെ കുറ്റക്കാരായി കണക്കാക്കാനാകില്ലെന്നും കുടുംബം പ്രസ്താവനയില്‍ പറഞ്ഞു. കോടതിനടപടികളുടെ ഭാഗമാകാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് കാണിച്ച് വാദികള്‍ അവരുടെ പരാതികള്‍ പിന്‍വലിച്ചിട്ടുള്ളതാണെന്ന് ഹിന്ദുജ കുടുംബത്തിന്റെ അഭിഭാഷകര്‍ പ്രതികരിച്ചു.

ഹിന്ദുജ കുടുംബത്തിലെ അംഗങ്ങളെ തടവിലാക്കുകയോ ശിക്ഷിക്കുകയോ തടങ്കലില്‍ വയ്ക്കുകയോ ചെയ്തിട്ടില്ലെന്നും മനുഷ്യക്കടത്ത് കേസുകള്‍ തള്ളിയിട്ടുണ്ടെന്നും കമല്‍, പ്രകാശ്, നമ്രത, അജയ് ഹിന്ദുജ എന്നിവരുടെ വക്താവ് പറഞ്ഞു.


പതിറ്റാണ്ടുകളായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ കഴിയുന്ന ഹിന്ദുജമാരുടെ ജനീവയിലെ ആഡംബരവില്ലയില്‍ വീട്ടുപണിയെടുത്തിരുന്ന നിരക്ഷരരായ ഇന്ത്യക്കാരെ ചൂഷണം ചെയ്‌തെന്നാണ് കേസ്. ഇത് കോടതി ശരിവെച്ചെങ്കിലും കുടുംബം മനുഷ്യക്കടത്ത് നടത്തിയെന്ന ആരോപണം തള്ളിക്കളഞ്ഞു. ജോലിക്കാര്‍ക്ക് മതിയായ ആരോഗ്യആനുകൂല്യം നല്‍കിയില്ല, സ്വിറ്റ്സര്‍ലന്‍ഡില്‍ ലഭിക്കുന്ന വേതനത്തിന്റെ പത്തിലൊന്നുമാത്രം നല്‍കി രാജ്യത്തെ തൊഴിലാളി നിയമം ലംഘിച്ചു തുടങ്ങിയ കുറ്റങ്ങള്‍ കോടതി കണ്ടെത്തി.

ഇന്ത്യയില്‍ വേരുള്ള ഹിന്ദുജമാരുടേതാണ് ബ്രിട്ടനിലെ ഏറ്റവും വലിയ സമ്പന്നകുടുംബം. എണ്ണ, വാഹനം, ഐ.ടി., മീഡിയ, ഊര്‍ജം, ആരോഗ്യപരിപാലനം തുടങ്ങി വിവിധ മേഖലകളിലായി 45 രാജ്യങ്ങളില്‍ അവര്‍ക്ക് ബിസിനസുണ്ട്. 3719 കോടി ഡോളര്‍ ആസ്തിയുള്ള കുടുംബം 1980-ലാണ് സ്വിറ്റ്സര്‍ലന്‍ഡില്‍ താമസമാക്കിയത്.
ഹിന്ദുജമാര്‍ ദിവസം 18 മണിക്കൂര്‍ വരെ തുടര്‍ച്ചയായി വീട്ടുജോലിക്കാരെ പണിയെടുപ്പിച്ചിരുന്നുവെന്ന പരാതി പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചു. 660 രൂപ വരെയായിരുന്നു ദിവസവേതനം. വീട്ടിലെ വളര്‍ത്തുനായകള്‍ക്കു ചെലവാക്കുന്ന പണംപോലും ശമ്പളമായി നല്‍കാന്‍ മുതലാളിമാര്‍ തയ്യാറായില്ല.
ജോലിക്കാരുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചു, സ്വിസ് ഫ്രാങ്കിനു പകരം ശമ്പളം രൂപയായി നല്‍കി, വില്ലയില്‍നിന്ന് പുറത്തുപോകാന്‍ അനുവദിച്ചില്ല തുടങ്ങിയ പരാതികളും പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നു.