ഇനി ഇറാന് ചര്‍ച്ച വേണം

ഇനി ഇറാന് ചര്‍ച്ച വേണം


ദുബായ്: ഇസ്രായേലും യു എസുമായി ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്‍ മധ്യസ്ഥര്‍ വഴി സൂചനകള്‍ നല്‍കുന്നതായി മിഡില്‍ ഈസ്‌റ്റേണ്‍, യൂറോപ്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. തങ്ങളുടെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട ശത്രുത അവസാനിപ്പിക്കാനും ചര്‍ച്ചകള്‍ പുനരാരംഭിക്കാനുമാണ് ഇറാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. 

ഇസ്രായേലിന്റെ വ്യോമാക്രമണത്തിനിടയില്‍ യു എസ് പങ്കുചേരാത്തിടത്തോളം ചര്‍ച്ചകളിലേക്ക് മടങ്ങാന്‍ തയ്യാറാണെന്ന് ടെഹ്റാന്‍ അറബ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അക്രമം നിയന്ത്രിക്കേണ്ടത് ഇരുപക്ഷത്തിന്റെയും താത്പര്യമാണെന്ന സന്ദേശവും അവര്‍ ഇസ്രായേലിന് നല്‍കി.

എന്നാല്‍ ഇസ്രായേലി യുദ്ധവിമാനങ്ങള്‍ക്ക് ടെഹ്‌റാന് മുകളിലൂടെ സ്വതന്ത്രമായി പറക്കാന്‍ കഴിയുന്നതിനാലും ഇറാനിയന്‍ പ്രത്യാക്രമണങ്ങള്‍ കുറഞ്ഞ നാശനഷ്ടങ്ങള്‍ വരുത്തുന്നതിനാലും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതിനും  സര്‍ക്കാരിന്റെ അധികാരത്തിലുള്ള പിടി കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നതിനും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നതിനുമുമ്പ് അവരുടെ ആക്രമണം നിര്‍ത്താന്‍ ഇസ്രായേല്‍ നേതാക്കള്‍ക്ക് വലിയ താത്പര്യമില്ല. 

ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ ഇറാന്റെ വ്യോമസേനയിലെ ഉന്നത തലത്തിലുള്ളവരെ ഉള്‍പ്പെടെ പ്രധാന സൈനിക നേതാക്കളെ കൊന്നൊടുക്കി. ഇത് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ കൂടുതല്‍ ഒറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ആണവ സൗകര്യങ്ങളിലുള്ള ആഘാതം വളരെ കുറവായിരുന്നു. ഇസ്രായേല്‍ ആഗ്രഹിക്കുന്ന ഫലങ്ങള്‍ ലഭിക്കാന്‍ നീണ്ട വ്യോമയുദ്ധം വേണ്ടിവരുമെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്.

ഇറാന്റെ ആണവ പദ്ധതിയും ബാലിസ്റ്റിക് മിസൈലുകളും നശിപ്പിക്കപ്പെടുന്നതുവരെ ആക്രമണങ്ങള്‍ തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു, ആക്രമണം നിര്‍ത്താന്‍ തയ്യാറാണെന്ന സൂചനയൊന്നും നെതന്യാഹു പ്രകടിപ്പിച്ചിട്ടില്ല. ഭരണമാറ്റം ലക്ഷ്യമല്ലെന്നും ഇറാനിയന്‍ നേതൃത്വത്തിന്റെ ബലഹീനത കണക്കിലെടുക്കുമ്പോള്‍ അത് സംഭവിക്കാമെന്നും നെതന്യാഹു പറഞ്ഞു. 

സൈന്യം കുറഞ്ഞത് രണ്ടാഴ്ചത്തെ ആക്രമണങ്ങള്‍ക്ക് തയ്യാറാണെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വേഗത്തില്‍ കരാറിലെത്താനാണ് ശനിയാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇറാനോട് ആവശ്യപ്പെട്ടത്. അറബ് നേതാക്കള്‍ പോരാട്ടം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് ട്രംപ് സൈനിക നീക്കത്തെ എതിര്‍ത്തെങ്കിലും പിന്നീട് ഇസ്രായേലി ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. 

കരാറിനുള്ള സമയമായി എന്ന് താന്‍ കരുതുന്നതായും എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാമെന്നും ട്രംപ് ഞായറാഴ്ച മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.