വിമാനാപകടത്തില്‍ മരിച്ച ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം ഏറ്റുവാങ്ങി കുടുംബം

വിമാനാപകടത്തില്‍ മരിച്ച ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം ഏറ്റുവാങ്ങി കുടുംബം


അഹമ്മദാബാദ്: വിമാന അപകടത്തില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിലെത്തി ഭാര്യ അഞ്ജലി രൂപാണിയും മകന്‍ ഋഷഭ് രൂപാണിയും ഏറ്റുവാങ്ങി.  ഡിഎന്‍എ പരിശോധനയിലൂടെ മൃതദേഹം രൂപാണിയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലും ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവിയും മൃതദേഹം ഏറ്റുവാങ്ങാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.

'തങ്ങളുടെ കുടുംബം മാത്രമല്ല, രാജ്യത്തെ 270 കുടുംബങ്ങളും ദുഃഖകരമായ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസ്, ആരോഗ്യ ജീവനക്കാര്‍, സിവില്‍ ഡിഫന്‍സ്, ആര്‍ എസ് എസ് ഉദ്യോഗസ്ഥര്‍, കുടുംബങ്ങള്‍ക്ക് വേണ്ട പിന്തുണ നല്‍കി ഒപ്പം നിന്ന പ്രധാനമന്ത്രി മോഡി, മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍ എന്നിവര്‍ക്ക് നന്ദി പറയുന്നെന്നും ഋഷഭ് രൂപാണി പറഞ്ഞു. 

പഞ്ചാബില്‍ നിന്നുള്ള നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ അനുശോചനമറിയിക്കാന്‍ എത്തുന്നുണ്ടെന്ന് മകന്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം രാജ്‌കോട്ടിലെ രാംനാഥ്പാറ ശ്മശാനത്തില്‍ വച്ച് അഗ്‌നി സംസ്‌കാരം നടത്തും. വൈകുന്നേരം 5 മണിക്ക് ഔദ്യോഗിക വസതിയില്‍ വച്ച് ശവസംസ്‌കാര ഘോഷയാത്ര ഉണ്ടാകും.

മൃതദേഹം വിമാന മാര്‍ഗമായിരിയ്ക്കും രാജ്‌കോട്ടില്‍ എത്തിക്കുക. മൃതദേഹം കൊണ്ടു പോകുന്ന വാഹനം അലങ്കരിക്കാന്‍ ഏകദേശം 2,000 കിലോഗ്രാം പൂക്കളാണ് ഉപയോഗിക്കുന്നത് . മൃതദേഹം പൊതിയുവാനുള്ള ത്രിവര്‍ണ പതാക സിവില്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുവന്നു.