ഇന്ത്യക്കാരോട് ടെഹ്‌റാന്‍ വിടാന്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം

ഇന്ത്യക്കാരോട് ടെഹ്‌റാന്‍ വിടാന്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം


ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ ഉടന്‍ ടെഹ്‌റാന്‍ വിടണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അടിയന്തര നിര്‍ദ്ദേശം നല്‍കി. ഏതുതരം വിസയാണ് എന്നത് പരിഗണിക്കാതെ നിര്‍ദ്ദേശം പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതോടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പുറത്തുവന്നത്. 

ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ടെഹ്‌റാനില്‍ ജീവിക്കുന്നവര്‍ വില കൊടുക്കേണ്ടി വരുമെന്ന ഭീഷണി ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഭീഷണി ഉയര്‍ത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ അടിയന്തര നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിവിധ സര്‍വകലാശാലകളിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ അതിര്‍ത്തി വഴി അര്‍മേനിയയിലേക്ക് മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇറാന്‍ അതിര്‍ത്തികള്‍ തുറന്നിരിക്കുന്നതിനാല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് തടസമുണ്ടാകില്ല. ഇതിനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ അര്‍മേനിയന്‍ വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി. നടപടികള്‍ക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

ആദ്യം ഇറാനില്‍ നിന്നും ഒഴിപ്പിക്കുന്നത് ടെഹ്‌റാനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെയായിരിക്കും. സാഹചര്യം അതീവ ഗുരുതരമാണെന്ന് വിദ്യാര്‍ഥികള്‍ വിദേശകാര്യ മന്ത്രാലയത്തെ നേരത്തെ അറിയിച്ചിരുന്നു. ഒഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. താമസ സ്ഥലത്തിന് സമീപം മിസൈലുകളും ബോംബുകളും പതിക്കുകയാണെന്നും കുടിവെള്ള വിതരണം ഉള്‍പ്പെടെ തടസപ്പെട്ടിരിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു. ഇന്റര്‍നെറ്റ് സേവനവും കൃത്യമല്ലാത്തതിനാല്‍ വിദേശകാര്യ മന്ത്രാലയത്തിന്റേത് ഉള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ യഥാസമയം ലഭിക്കുന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ അറിയിച്ചിരിക്കുന്നത്. ഇറാനിലെ വിവിധ നഗരങ്ങളിലായി നിരവധി ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നതെന്നും ഇവരില്‍ ഏകദേശം 1,500-ലധികം പേര്‍ വിദ്യാര്‍ഥികളാണെന്നുമാണ് റിപ്പോര്‍ട്ട്.