ന്യൂഡല്‍ഹി: ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില പത്ത് ദിവസത്തിനകം നാലാമതും വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂട്ടിയതായി കേന്ദ്രം തിങ്കളാഴ്ച പ്രഖ്യാപിച്ചു. പുതുക്കിയ നിരക്കുകള്‍ രാജ്യത്താകമാനം ഉടന്‍ പ്രാബല്യത്തില്‍വന്നു.
ഇതോടെ ഈ മാസം മാത്രം പെട്രോളിനും ഡീസലിനും ഏകദേശം 7.50 വരെ വര്‍ധനവുണ്ടായി.
ഇറാന്‍- അമേരിക്ക സംഘര്‍ഷവും ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയും മൂലം ആഗോള ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും എണ്ണക്കമ്പനികളുടെ ഇറക്കുമതി ചെലവ് വര്‍ധിപ്പിച്ചതുമാണ് വിലവര്‍ധനയ്ക്ക് പ്രധാന കാരണം.
നാലുവര്‍ഷത്തോളം പെട്രോള്‍, ഡീസല്‍ ചില്ലറവിലയില്‍ വലിയ മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് ഈ മാസം മുതല്‍ നിരന്തരമായ വര്‍ധന ആരംഭിച്ചത്.
പുതിയ നിരക്കുപ്രകാരം രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോള്‍ വില ഇങ്ങനെ:
ന്യൂഡല്‍ഹി 102.12, കൊല്‍ക്കത്ത 113.51, മുംബൈ 111.21, ചെന്നൈ 107.77.
ഡീസല്‍ വില: ന്യൂഡല്‍ഹി 95.20, കൊല്‍ക്കത്ത 99.82,
മുംബൈ 97.83, ചെന്നൈ 99.55.
പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലമുള്ള അനിശ്ചിതത്വം കാരണം ക്രൂഡ് ഓയില്‍ വിലയില്‍ കനത്ത ചാഞ്ചാട്ടമുണ്ടാകുന്നതായാണ് ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ ഡയറക്ടര്‍ (എക്സ്പ്ലോറേഷന്‍) സുഷ്മ റാവത്ത് പറഞ്ഞു. സമാധാന ധാരണയുണ്ടാകുമെന്ന സൂചന വന്നാല്‍ ക്രൂഡ് വില കുറയുമെങ്കിലും പ്രശ്നപരിഹാരമില്ലെന്ന് വ്യക്തമാകുമ്പോള്‍ വീണ്ടും വില ഉയരുന്നുവെന്ന് അവര്‍ പറഞ്ഞു.
ആഗോള ഊര്‍ജവില വര്‍ധനയുടെ പൂര്‍ണഭാരം ഇതുവരെ ഉപഭോക്താക്കളിലേക്ക് മാറ്റാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും എണ്ണ വിപണന കമ്പനികള്‍ക്ക് പ്രതിദിനം ഏകദേശം 1,000 കോടി നഷ്ടമുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
76 ദിവസത്തോളം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കി. പക്ഷേ എണ്ണക്കമ്പനികള്‍ക്ക് വലിയ നഷ്ടം നേരിടേണ്ടിവന്നു. അത് എത്രകാലം തുടരാനാകുമെന്നും സുഷ്മ റാവത്ത് ചോദിച്ചു.
