116 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി MI6 നെ നയിക്കാന്‍ ഒരു വനിതയെ നിയമിക്കുന്നു

116 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി MI6 നെ നയിക്കാന്‍ ഒരു വനിതയെ നിയമിക്കുന്നു


ലണ്ടന്‍ : ബ്രിട്ടീഷ് ചരിത്രത്തില്‍ ആദ്യമായി ബ്രിട്ടന്റെ 116 വര്‍ഷം പഴക്കമുള്ള വിദേശ ഇന്റലിജന്‍സ് സര്‍വീസ് ഏജന്‍സിയായ MI6 നെ നയിക്കാന്‍ ഒരു വനിത തയ്യാറെടുക്കുന്നു. സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസിനെ നയിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ബ്ലെയ്‌സ് മെട്രെവേലിയെ നാമനിര്‍ദ്ദേശം ചെയ്തു. കരിയര്‍ ഇന്റലിജന്‍സ് ഓഫീസറായ ബ്ലെയ്‌സ് മെട്രെലി നിലവില്‍ MI6 ന്റെ ടെക്‌നോളജി മേധാവിയായി സേവനമനുഷ്ഠിക്കുന്നു. 47 കാരിയായ അവര്‍ 1999ല്‍ സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസില്‍ ചേര്‍ന്നു. അവരുടെ കരിയറിന്റെ ഭൂരിഭാഗവും യൂറോപിലും മിഡില്‍ ഈസ്‌റ്റേണ്‍ രാജ്യങ്ങളിലുമായിരുന്നു.

Q എന്ന കോഡ് നാമത്തിലാണ് അവര്‍ അറിയപ്പെടുന്നത്. ബ്രിട്ടീഷ് പത്രമായ ദി ഗാര്‍ഡിയന്റെ 2009ലെ റിപ്പോര്‍ട്ട് അനുസരിച്ച് ചാര ഏജന്‍സിയില്‍, Q എന്ന അക്ഷരം നൂതന സാങ്കേതികവിദ്യ, ഗിമ്മിക്കുകള്‍, ഗാഡ്‌ജെറ്റുകള്‍ എന്നിവയ്ക്കും അതുപോലുള്ള കാര്യങ്ങള്‍ക്കും ഉത്തരവാദിത്തമുള്ള ഒരു ടീമിനെ നയിക്കുന്ന വ്യക്തിയെ സൂചിപ്പിക്കുന്നു.

മെട്രൂവേലി പുതിയ സ്ഥാനം ഏറ്റെടുത്തുകഴിഞ്ഞാല്‍, അവര്‍ C എന്ന കോഡ് നാമത്തിലാണ് അറിയപ്പെടുക. റിപ്പോര്‍ട്ട് പ്രകാരം C എന്നത് ചാര ഏജന്‍സിയുടെ തലവനായി നീക്കിവച്ചിരിക്കുന്നു. വിവിധ സ്ഥാനങ്ങള്‍ക്കുള്ള കോഡ് നാമങ്ങളുടെ ഈ പാരമ്പര്യം ആരംഭിച്ചത് MI6 ന്റെ ആദ്യ തലവനായ ക്യാപ്റ്റന്‍ സര്‍ മാന്‍സ്ഫീല്‍ഡ് കമ്മിംഗ് തന്റെ പേരില്‍ C എന്ന് ഒപ്പിട്ടപ്പോഴാണ്. നിലവില്‍ C എന്ന കോഡ് നാമം ചീഫ് എന്നാണ് സൂചിപ്പിക്കുന്നത്. മെട്രൂവേലി നിലവിലെ MI6 മേധാവി റിച്ചാര്‍ഡ് മൂറിന് പകരക്കാരനാകും. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം സ്ഥാനമൊഴിയാന്‍ പോവുകയാണ്.