അറാഘ്ചിയുടെ പാകിസ്ഥാൻ സന്ദർശനം: അമേരിക്കയുമായി ചർച്ചകൾ ഇല്ലെന്ന് വ്യക്തമാക്കി ഇറാൻ

അറാഘ്ചിയുടെ പാകിസ്ഥാൻ സന്ദർശനം: അമേരിക്കയുമായി ചർച്ചകൾ ഇല്ലെന്ന് വ്യക്തമാക്കി ഇറാൻ


ടെഹ്രാൻ: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പാകിസ്ഥാനിൽ സന്ദർശനം നടത്തുന്നുണ്ടെങ്കിലും, അമേരിക്കയുമായി യാതൊരു ചർച്ചയും നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഘായി ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.

ഇസ്ലാമാബാദിലെത്തി പാകിസ്ഥാൻ നേതാക്കളുമായി ചർച്ചകൾ നടത്താനാണ് അറാഘ്ചിയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയിരിക്കുന്നതെന്ന് ബഘായി പറഞ്ഞു. മേഖലയിൽ സമാധാനം ഉറപ്പാക്കുന്നതിനും സംഘർഷം അവസാനിപ്പിക്കുന്നതിനുമായി പാകിസ്ഥാൻ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ചകൾ.

അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ നടക്കുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച ബഘായി, ഈ സന്ദർശനത്തിനിടെ അത്തരത്തിലുള്ള കൂടിക്കാഴ്ചകൾ ഒന്നും പദ്ധതിയിലില്ലെന്ന് വ്യക്തമാക്കി. ഇറാന്റെ നിലപാടുകൾ പാകിസ്ഥാൻ വഴി അമേരിക്കയെ അറിയിക്കുമെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിലെ കുറിപ്പിൽ പറഞ്ഞു.

വെള്ളിയാഴ്ചയാണ് അറാഘ്ചി ഇസ്ലാമാബാദിലെത്തിയത്. ഈ സന്ദർശനത്തിനിടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൈന്യാധിപൻ അസിം മുനീർ എന്നിവരുമായി കൂടിക്കാഴ്ചകൾ നടക്കുമെന്നാണ് റിപ്പോർട്ട്. വിദേശകാര്യ മന്ത്രാലയ വക്താവ് ബഘായിയും സംഘത്തോടൊപ്പം ഉണ്ടെന്നുമാണ് വിവരം.

ഇസ്ലാമാബാദ് സന്ദർശനത്തിന് ശേഷം അറാഘ്ചി മസ്‌കത്ത്, മോസ്‌കോ എന്നിവിടങ്ങളിലേക്കും യാത്ര തുടരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾക്കായി അമേരിക്ക പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്‌കോഫ്, മുതിർന്ന ഉപദേഷ്ടാവ് ജാരഡ് കുഷ്‌നർ എന്നിവരെ പാകിസ്ഥാനിലേക്ക് അയയ്ക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേതൃത്വത്തിലുള്ള ഭരണകൂടം ഇറാനുമായി നയതന്ത്ര ചർച്ചകൾക്ക് പുതിയ നീക്കങ്ങൾ ആരംഭിച്ചതിന്റെ സൂചനയായി ഇതിനെ വിലയിരുത്തുന്നു.