റോം: ലെബനന്റെ തെക്കന്‍ മേഖലയില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലെബനനും ഇസ്രായേലും ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ വാഷിംഗ്ടണില്‍ ഒപ്പുവെച്ച സമാധാന ചട്ടക്കൂട് കരാര്‍ നടപ്പാക്കുന്നതിനുള്ള നടപടികളാണ് ഇരുരാജ്യ പ്രതിനിധികളും ചര്‍ച്ച ചെയ്യുന്നത്.
റോമിലെ അമേരിക്കന്‍ എംബസിയിലാണ് ചൊവ്വാഴ്ച മുതല്‍ രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ ആരംഭിച്ചത്. ലെബനനിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കുന്നതിനുമുള്ള നടപടികളാണ് പ്രധാന അജണ്ട.
യൂറോപ്യന്‍ യൂണിയന്‍ യോഗത്തിന് മുന്നോടിയായി ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തയാനി റോം ഈ ചര്‍ച്ചകള്‍ക്ക് വേദിയാകുന്നതില്‍ സന്തോഷമുണ്ടെന്നും ഇതിലൂടെ റോം 'സമാധാനത്തിന്റെ തലസ്ഥാനമായി' മാറുകയാണെന്നും പറഞ്ഞു.
ചര്‍ച്ചകള്‍ക്ക് മുമ്പ് തെക്കന്‍ ലെബനനിലെ രണ്ട് നിര്‍ദിഷ്ട മേഖലകളില്‍ നിന്ന് ഇസ്രായേല്‍ സൈന്യം ഉടന്‍ പിന്മാറണമെന്ന് ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍ രാജ്യത്തിന്റെ പ്രതിനിധി സംഘത്തിന് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചര്‍ച്ചകളില്‍ വലിയ പുരോഗതി പ്രതീക്ഷിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍.
റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം ചര്‍ച്ചകള്‍ റോമിലേക്ക് മാറ്റിയതിലൂടെ ഇരു രാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ക്കായി സ്വന്തം സര്‍ക്കാരുകളുമായി എളുപ്പത്തില്‍ ആശയവിനിമയം നടത്താന്‍ സാധിക്കുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.
ഇസ്രായേല്‍ 'സുരക്ഷാ മേഖല' എന്ന് വിശേഷിപ്പിക്കുന്ന ലെബനന്‍ അതിര്‍ത്തിക്കുള്ളിലേക്ക് ഏകദേശം 10 കിലോമീറ്റര്‍ വരെ വ്യാപിച്ച പ്രദേശം ഇപ്പോഴും ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഹിസ്ബുല്ലയുടെ ആക്രമണങ്ങളില്‍ നിന്ന് അതിര്‍ത്തി മേഖലയിലെ ഇസ്രായേല്‍ വാസസ്ഥലങ്ങളെ സംരക്ഷിക്കാനാണ് ഈ മേഖല അനിവാര്യമെന്നാണ് ഇസ്രായേലിന്റെ നിലപാട്.
സംഘര്‍ഷത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ലെബനീസ് ജനങ്ങള്‍ സ്വന്തം വീടുകള്‍ വിട്ടുപോകേണ്ടിവന്നിട്ടുണ്ട്. 4,000-ലധികം ലെബനീസ് പൗരന്മാര്‍ കൊല്ലപ്പെടുകയും 10 ലക്ഷത്തിലധികം പേര്‍ കുടിയൊഴിയുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഹിസ്ബുല്ലയുടെ ആയിരക്കണക്കിന് പോരാളികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതുസംബന്ധിച്ച കണക്കുകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല.
