ഇസ്താംബൂളില്‍ മേയറെ അറസ്റ്റ് ചെയ്തതില്‍ വന്‍ പ്രതിഷേധം

ഇസ്താംബൂളില്‍ മേയറെ അറസ്റ്റ് ചെയ്തതില്‍ വന്‍ പ്രതിഷേധം


അങ്കാറ: ഇസ്താംബൂള്‍ മേയര്‍ എക്രെം ഇമാമോഗ്ലുവിന്റെ അറസ്റ്റിനെതിരെ തുര്‍ക്കിയില്‍ ശക്തമായ പ്രതിഷേധം. പ്രക്ഷോഭം രൂക്ഷമായതോടെ 343 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സമീപകാലത്ത് പ്രസിഡന്റ് റസിപ് തയിപ് എര്‍ദോഗന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഇപ്പോഴത്തെ പ്രക്ഷോഭം.

എര്‍ദോഗനെതിരേ കഴിഞ്ഞ ദിവസം വന്‍ പ്രതിഷേധം സംഘടിപ്പിച്ചതിനു പിന്നാലെയാണു ഇമാമോഗ്ലുവിനെ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തത്. കേസിന്റെ അന്തിമ വിധി വരുന്നതു വരെ ജയിലിലടയ്ക്കാനാണ് കോടതിയുടെ നിര്‍ദേശം.

ഇതോടെ ഇസ്താംബൂളില്‍ തെരുവിലിറങ്ങിയ ജനങ്ങള്‍ ബാരിക്കേഡുകള്‍ തകര്‍ത്തു പൊലീസിനു നേരെ തിരിഞ്ഞു. കുരുമുളക് സ്‌പ്രേയും റബര്‍ ബുള്ളറ്റും ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചാണു പൊലീസ് ജനങ്ങളെ നേരിട്ടത്. പ്രതിഷേധങ്ങള്‍ക്ക് സര്‍ക്കാര്‍ നിരോധനമേര്‍പ്പെട്ടുത്തിയിട്ടുണ്ട്.

സമൂഹ മാധ്യമങ്ങള്‍ക്കും നിയന്ത്രണം പ്രഖ്യാപിച്ചു. 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എര്‍ദോഗനെതിരേ മത്സരിക്കാനുള്ള തയാറെടുപ്പിലാണ് ഇമാമോഗ്ലു. അറസ്റ്റ് ചെയ്തതിനു പിന്നാലെ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് തീവ്രവാദം ഉള്‍പ്പെടെ കുറ്റകൃത്യങ്ങള്‍ ഇമാമോഗ്ലുവിനെതിരേ ചുമത്തി.