കരാക്കസ്: കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും യുഎസ് സൈന്യം അര്‍ധരാത്രിയില്‍ നടത്തിയ മിന്നല്‍ ആക്രമണത്തില്‍ വലിച്ചിഴച്ച് പുറത്തുകൊണ്ടുവന്നതായി റിപ്പോര്‍ട്ട്. കരാക്കസിലെ അതീവ സുരക്ഷയുള്ള ഫോര്‍ട്ട് ടിയൂന സൈനിക താവളത്തിനുള്ളിലെ പ്രസിഡന്റിന്റെ വസതിയിലായിരുന്നു സംഭവം.
അമേരിക്കന്‍ സൈന്യത്തിന്റെ എലൈറ്റ് വിഭാഗമായ ഡെല്‍റ്റ ഫോഴ്‌സ്, എഫ്ബിഐയുടെ പിന്തുണയോടെയാണ് ആക്രമണം നടത്തിയത്. കിടപ്പുമുറിയിലേക്ക് കയറിയെത്തിയ കമാന്‍ഡോകള്‍ മഡൂറോ ദമ്പതികളെ പിടികൂടി, 30 മിനിറ്റിനകം സ്ഥലത്തു നിന്നു മാറ്റിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഓപ്പറേഷനില്‍ ഒരു യുഎസ് സൈനികനും കൊല്ലപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
മഡൂറോയെ 'കോട്ടയ്ക്കുള്ളില്‍ നിന്നാണ്' പുറത്തെടുത്തതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. 'അദ്ദേഹം പൂര്‍ണ സുരക്ഷയുള്ള കോട്ടയിലായിരുന്നു. ആളപായമില്ലാതെ ദൗത്യം പൂര്‍ത്തിയാക്കാനായത് അതിശയകരമാണ്,' ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ചില സൈനികര്‍ക്ക് പരുക്കേറ്റെങ്കിലും നില ഗുരുതരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തിനിടെ കരാക്കസില്‍ നിരവധി സ്‌ഫോടനങ്ങള്‍ ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഏഴ് സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ചില സിവിലിയന്മാരും സൈനികരും കൊല്ലപ്പെട്ടതായി വെനിസ്വേലന്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ആരോപിച്ചെങ്കിലും കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല.
മഡൂറോയെയും ഭാര്യയെയും വെനിസ്വേലയ്ക്കു പുറത്തേക്കു മാറ്റിയതായും, മയക്കുമരുന്ന്-ഭീകരവാദ കുറ്റങ്ങള്‍ ചുമത്തി യുഎസില്‍ വിചാരണ ചെയ്യുമെന്നും അമേരിക്കന്‍ അധികൃതര്‍ അറിയിച്ചു. ഇടക്കാലഘട്ടത്തില്‍ വെനിസ്വേലയുടെ ഭരണ ചുമതല യുഎസ് ഏറ്റെടുക്കുമെന്നും നടപടികള്‍ ആരംഭിച്ചുവെന്നും ട്രംപ് പറഞ്ഞു.
മാസങ്ങളായി മഡൂറോ സര്‍ക്കാരിനെതിരെ യുഎസ് ശക്തമായ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. മഡൂറോയുടെ ദിനചര്യ, യാത്രകള്‍, ഭക്ഷണക്രമം, ഉറക്കസമയം എന്നിവ വരെ വിശദമായി നിരീക്ഷിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. 2020ല്‍ തന്നെ മഡൂറോയ്‌ക്കെതിരെ മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തി യുഎസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
അര്‍ധരാത്രി റെയ്ഡ്: കിടക്കയില്‍ നിന്നു മഡൂറോയെ യുഎസ് സൈനികര്‍ വലിച്ചിഴച്ച് പുറത്തെത്തിച്ചു
