അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ വ്യോമാക്രമണം; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ ആരോപിച്ചു

അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ വ്യോമാക്രമണം; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ ആരോപിച്ചു


കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുറഞ്ഞത് 18 പേര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ അറിയിച്ചു.

പാകിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപമുള്ള ഏഴ് ഭീകര ക്യാമ്പുകളും ഒളിത്താവളങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ പ്രസ്താവിച്ചത്.  രാജ്യത്തിനുള്ളില്‍ അടുത്തിടെ നടന്ന ആത്മഹത്യാ ആക്രമണങ്ങള്‍ക്കുള്ള പ്രതികാരമായാണ് നടപടി സ്വീകരിച്ചതെന്നും ഇസ്ലാമാബാദ് വ്യക്തമാക്കി.

അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ ഈ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. നിരവധി സാധാരണ പൗരന്മാരുടെ വീടുകളും ഒരു മതപാഠശാലയും ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് ് അവര്‍ ആരോപിച്ചു.

ഒക്ടോബറില്‍ ഉണ്ടായ രൂക്ഷമായ അതിര്‍ത്തി ഏറ്റുമുട്ടലുകള്‍ക്ക് പിന്നാലെ രണ്ട് രാജ്യങ്ങളും ദുര്‍ബലമായ വെടിനിര്‍ത്തല്‍ കരാറില്‍ എത്തിച്ചേര്‍ന്നിരുന്നു. എങ്കിലും തുടര്‍ന്ന് ഇടയ്ക്കിടെ ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

താലിബാന്റെ പ്രതിരോധ മന്ത്രാലയം പ്രസ്താവിച്ചത് നംഗര്‍ഹാര്‍, പക്തിക എന്നീ പ്രവിശ്യകളിലെ പൗരപ്രദേശങ്ങളെയാണ് ആക്രമണം ലക്ഷ്യമാക്കിയതെന്നും നിരവധി പേര്‍ കൊല്ലപ്പെട്ടുമെന്നാണ്. 

തന്റെ കുടുംബത്തിലെ 23 പേരില്‍ അഞ്ചുപേര്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടതെന്നാണ് നംഗര്‍ഹാറിലെ ബിഹ്സുദ് ജില്ലയിലെ ഗിര്‍ദി കാസ ഗ്രാമത്തില്‍ താമസിക്കുന്ന ഷഹാബുദ്ദീന്‍ എന്നയാള്‍ തകര്‍ന്ന വീട്ടിലേക്കു വിരല്‍ചൂണ്ടിക്കാട്ടി മാധ്യമങ്ങളോട് പറഞ്ഞു. പ്രാദേശിക താലിബാന്‍ വക്താവ് സയ്യദ് തായിബ് ഹമദ് അറിയിച്ചത് കുടുംബത്തിലെ 18 പേര്‍ കൊല്ലപ്പെട്ടുവെന്നാണ്. മുമ്പ് ഏകദേശം 20 പേര്‍ മരിച്ചതായി വിവരം ലഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മറ്റ് പ്രദേശങ്ങളില്‍ മരണസംഖ്യ സ്ഥിരീകരിച്ചിട്ടില്ല. പക്തിക പ്രവിശ്യയിലെ ബര്‍മല്‍, ഉറ്ഗുന്‍ ജില്ലകളിലെ ഒരു അതിഥിഗൃഹവും മതപാഠശാലയും ആക്രമിക്കപ്പെട്ടെങ്കിലും ആക്രമണസമയത്ത് അവിടെ ആരുമുണ്ടായിരുന്നില്ലെന്ന് പ്രാദേശിക അധികാരികളും നാട്ടുകാരും അറിയിച്ചു.

പാകിസ്ഥാനിലെ വിവരപ്രക്ഷേപണ മന്ത്രാലയം പ്രസ്താവിച്ചത് 'രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏഴ് ഭീകര ക്യാമ്പുകളും ഒളിത്താവളങ്ങളും തിരഞ്ഞെടുക്കപ്പെട്ട് ലക്ഷ്യമിട്ടുള്ള ആക്രമണം നടത്തിയതാണെന്ന്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ നിരോധിത സംഘടനയായ തഹ്രീക്ി താലിബാന്‍ പാകിസ്ഥാന്‍ (ടി ടി പി) അംഗങ്ങളും അവരുടെ അനുബന്ധ ഗ്രൂപ്പുകളും ഇസ്‌ലാമിക് സ്റ്റേറ്റ്- ഖൊറാസന്‍ പ്രൊവിന്‍സ് (ഐ എസ്- ഖൊറസാന്‍) പ്രവര്‍ത്തകരുമാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തമാക്കി. പാകിസ്ഥാന്‍ സര്‍ക്കാര്‍ ടി ട ിപിയെ 'ഫിത്ത്‌ന അല്‍ ഖവാരിജ്' എന്ന പേരില്‍ വിശേഷിപ്പിക്കുന്നു.

കാബൂളില്‍ അഭയം പ്രാപിച്ച ഭീകര സംഘടനകള്‍ നടത്തിയ ആത്മഹത്യാ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ നടപടി കൈകൊണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി.

അടുത്തിടെ പാകിസ്ഥാനില്‍ നടന്ന ആക്രമണങ്ങളില്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു ഷിയ പള്ളിയും ആക്രമിക്കപ്പെട്ടിരുന്നു. വിശുദ്ധ റമദാന്‍ മാസം ആരംഭിച്ചതിന് പിന്നാലെ വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലും ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അഫ്ഗാന്‍ താലിബാന്‍ ഭീകരര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് പാകിസ്ഥാന്‍ ആരോപിച്ചു. അഫ്ഗാനിസ്ഥാനിലെ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം തന്നെ ആക്രമണങ്ങള്‍ നടന്നുവെന്നതിന് തെളിവുകളുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.

താലിബാന്റെ പ്രതിരോധ മന്ത്രാലയം പിന്നീട് എക്‌സില്‍ പ്രസ്താവിച്ചത് അഫ്ഗാനിസ്ഥാന്റെ ഭൗമാധികാരത്തിനു നേരെയുള്ള ലംഘനമാണ് ആക്രമണമെന്നും ഇത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്നുമാണ്. 

യോഗ്യമായ സമയത്ത് തക്കതായ മറുപടി നല്‍കുമെന്നും പൗരപ്രദേശങ്ങളും മതസ്ഥാപനങ്ങളും ലക്ഷ്യമാക്കുന്നത് പാകിസ്ഥാന്‍ സൈന്യത്തിന്റെ രഹസ്യാന്വേഷണ- സുരക്ഷാ പരാജയത്തെ സൂചിപ്പിക്കുന്നു എന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഒക്ടോബറില്‍ നടന്ന അതിര്‍ത്തി ഏറ്റുമുട്ടലിനിടെ കാബൂളില്‍ പിടിക്കപ്പെട്ട മൂന്ന് പാകിസ്ഥാന്‍ സൈനികരെ സൗദിഅറേബ്യയുടെ മധ്യസ്ഥതയില്‍ മോചിപ്പിച്ചതിന് പിന്നാലെയാണ് പുതിയ ആക്രമണം നടന്നത്.

2021-ല്‍ താലിബാന്‍ വീണ്ടും അധികാരത്തില്‍ എത്തിയതിന് ശേഷം ഉണ്ടായ ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലുകള്‍ക്ക് പിന്നാലെ ഒക്ടോബറിലായിരുന്നു വെടിനിര്‍ത്തല്‍ കരാര്‍.

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഏകദേശം 1,600 മൈല്‍ നീളമുള്ള മലനിരകളാല്‍ വേര്‍തിരിക്കപ്പെട്ട അതിര്‍ത്തിയാണ് പങ്കിടുന്നത്.