റഷ്യ- യുക്രെയ്ന്‍ യുദ്ധവിരാമത്തിന് മധ്യസ്ഥത വഹിക്കാമെന്ന് മാര്‍പാപ്പ

റഷ്യ- യുക്രെയ്ന്‍ യുദ്ധവിരാമത്തിന് മധ്യസ്ഥത വഹിക്കാമെന്ന് മാര്‍പാപ്പ


വത്തിക്കാന്‍: യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി റോമിനടുത്തുള്ള കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയുടെ പാപ്പല്‍ വസതിയില്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി.  തുടര്‍ച്ചയായ റഷ്യന്‍ ആക്രമണങ്ങള്‍ക്കിടയിലുള്ള കൂടിക്കാഴ്ചയില്‍ വത്തിക്കാനില്‍ റഷ്യയും യുക്രെയ്നും തമ്മില്‍ ചര്‍ച്ചകള്‍ നടത്താമെന്ന് പോപ്പ് വാഗ്ദാനം ചെയ്തു. നിലവിലുള്ള സംഘര്‍ഷത്തെക്കുറിച്ചും നീതിയുക്തവും നിലനില്‍ക്കുന്നതുമായ സമാധാനത്തിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

ശത്രുത അവസാനിപ്പിക്കുന്നതിനുള്ള മുന്‍ഗണനാ മാര്‍ഗമെന്ന നിലയില്‍ സംഭാഷണത്തിന്റെ പ്രാധാന്യം വീണ്ടും ഉറപ്പിച്ചുവെന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പരിശുദ്ധ പിതാവ് ഇരകളോടുള്ള ദുഃഖം പ്രകടിപ്പിക്കുകയും യുക്രേനിയന്‍ ജനതയോടുള്ള തന്റെ പ്രാര്‍ഥനകളും അടുപ്പവും പുതുക്കുകയും ചെയ്തുവെന്നും തടവുകാരുടെ മോചനത്തിനും പൊതുവായ പരിഹാരങ്ങള്‍ക്ക് ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

റഷ്യയുടെയും യുക്രെയ്നിന്റെയും പ്രതിനിധികളെ ചര്‍ച്ചകള്‍ക്കായി വത്തിക്കാനിലേക്ക് സ്വാഗതം ചെയ്യാനുള്ള സന്നദ്ധത മാര്‍പ്പാപ്പ ആവര്‍ത്തിച്ചു.

നേരത്തെ മാര്‍പ്പാപ്പയുടെ വാഗ്ദാനം റഷ്യ നിരസിച്ചിരുന്നു. രണ്ട് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ രാജ്യങ്ങള്‍ അവിടെ ചര്‍ച്ച നടത്തുന്നത് ഉചിതമല്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കുന്ന നാലാമത്തെ യുക്രെയ്ന്‍ വീണ്ടെടുക്കല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യുക്രെയ്ന്‍ പ്രസിഡന്റ് ഇപ്പോള്‍ റോം സന്ദര്‍ശിക്കുകയാണ്.

2022ല്‍ യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യ ഏറ്റെടുത്ത കുട്ടികളെ വീണ്ടും ഒന്നിപ്പിക്കാന്‍ സഹായിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് പോപ്പിനോട് നന്ദി പറയുന്നതായി സെലെന്‍സ്‌കി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

റഷ്യയുടെ യുക്രെയ്നിനെതിരായ യുദ്ധത്തെ ലിയോ  'അര്‍ഥശൂന്യമായ യുദ്ധം' എന്നാണ് വിളിച്ചത്. 'ഈ അര്‍ത്ഥശൂന്യമായ യുദ്ധത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസ വാക്കുകള്‍ കണ്ടെത്തുക എളുപ്പമല്ല,' അദ്ദേഹം കഴിഞ്ഞ ആഴ്ച സന്ദര്‍ശിച്ച ബിഷപ്പുമാരോട് പറഞ്ഞു.

യുക്രെയ്നിനെതിരായി 728 ഡ്രോണുകളും 13 മിസൈലുകളും ഉപയോഗിച്ച് റഷ്യ 741 ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചതായി സെലെന്‍സ്‌കി പറഞ്ഞു. മേഖലയില്‍ സമാധാനം കൈവരിക്കാനും വെടിനിര്‍ത്തല്‍ സ്ഥാപിക്കാനും ശ്രമങ്ങള്‍ നടക്കുന്ന സമയത്താണ് ആക്രമണം കൃത്യമായി വരുന്നതെന്ന് സെലെന്‍സ്‌കി പറഞ്ഞു.