ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ഇടക്കാല സര്‍ക്കാറില്‍ സമ്മര്‍ദ്ദം

ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ഇടക്കാല സര്‍ക്കാറില്‍ സമ്മര്‍ദ്ദം


ധാക്ക: പ്രൊഫ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബി എന്‍ പി) നേരത്തെ തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ 10 മാസത്തിനിടെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനെ ബി എന്‍ പി വെല്ലുവിളിക്കുകയും മ്യാന്‍മറിനും ബംഗ്ലാദേശിനും ഇടയിലുള്ള 'മാനുഷിക ഇടനാഴി' പോലുള്ള പ്രധാന സംരംഭങ്ങള്‍ക്കെതിരെ സംസാരിക്കുന്നതും ആദ്യമായാണ്. 

ദേശീയ തെരഞ്ഞെടുപ്പുകളെക്കുറിച്ച് ഇതിനകം തന്നെ ഒഴികഴിവുകള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും 10 മാസം പിന്നിട്ടിട്ടും ഇടക്കാല സര്‍ക്കാര്‍ ഇതുവരെ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെന്നും ലണ്ടനില്‍ നിന്ന് വീഡിയോ ലിങ്ക് വഴി റാലിയില്‍ സംസാരിച്ച ബി എന്‍ പിയുടെ ആക്ടിംഗ് ചെയര്‍മാന്‍ താരിഖ് റഹ്മാന്‍ പറഞ്ഞു.

2025 ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് യൂനുസ് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് സമയപരിധി 2026 ഫെബ്രുവരിയിലേക്കും പിന്നീട് 2026 ജൂണിലേക്കും മാറ്റിയിരുന്നു. എന്നാല്‍ ടോക്കിയോയിലെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് സമയപരിധി 2026 ജൂണിനപ്പുറം നീട്ടില്ലെന്ന് യൂനുസ് വ്യക്തമാക്കി. 

2025 ഡിസംബറിനും 2026 ജൂണിനും ഇടയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് മുഹമ്മദ് യൂനുസ് പ്രഖ്യാപിച്ചു. 

2025 ഡിസംബറോടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട സൈനിക മേധാവി ജനറല്‍ വഖാര്‍-ഉസ്-സമാന്റെ മുന്നറിയിപ്പിനും അതേ സമയപരിധിക്കുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ധാക്കയില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) നടത്തിയ പ്രതിഷേധങ്ങള്‍ക്കും ശേഷമാണ് ഈ പ്രസ്താവന.

യൂനുസിന്റെ പരിഷ്‌കാരങ്ങള്‍ തുടരുകയാണെങ്കിലും അവാമി ലീഗിനെ അദ്ദേഹം നിരോധിച്ചത് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഏറ്റവും വലുതും ദൂരവ്യാപകവുമായ വിജയമായിരിക്കും.

പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ അടിയന്തര പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ട് ബി എന്‍ പി രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. 

ന്യൂഡല്‍ഹി തന്റെ രാജ്യത്തെ 'അസ്ഥിരപ്പെടുത്തുന്നു' എന്ന ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ അവകാശവാദം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു.

യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ബംഗ്ലാദേശിന്റെ ആരോപണങ്ങളെന്ന് വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ പറഞ്ഞു.

'അവിടത്തെ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ക്രമസമാധാനപാലനത്തിന്റെയും ഭരണത്തിന്റെയും പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരവാദിത്തം പൂര്‍ണ്ണമായും ആ സര്‍ക്കാരിനാണ്,' എന്നും ജയ്സ്വാള്‍ പറഞ്ഞു.

'അത്തരമൊരു സാഹചര്യത്തില്‍, ബാഹ്യ ഘടകങ്ങളോ മറ്റാരെങ്കിലുമോ അസ്വസ്ഥതകള്‍ക്ക് ഉത്തരവാദികളാണെന്ന് ആരെങ്കിലും പറഞ്ഞാല്‍, അവര്‍ യഥാര്‍ഥ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനും കുറ്റം മറ്റുള്ളവരിലേക്ക് മാറ്റാനും ശ്രമിക്കുകയാണെന്ന് തോന്നുന്നു. അത്തരം പ്രസ്താവനകള്‍ പ്രശ്‌നം പരിഹരിക്കുന്നില്ല; ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമായി അവ തോന്നുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.