ഇന്ത്യപാക് സംഘര്‍ഷങ്ങള്‍ മുതല്‍ ദേശീയ സുരക്ഷാ ഭീഷണി വരെ: താരിഫുകളെ പ്രതിരോധിക്കാന്‍ ട്രംപ് ഭരണകൂടം യുഎസ് കോടതിയില്‍ നല്‍കിയത് വിചിത്രമായ കാരണങ്ങള്‍

ഇന്ത്യപാക് സംഘര്‍ഷങ്ങള്‍ മുതല്‍ ദേശീയ സുരക്ഷാ ഭീഷണി വരെ: താരിഫുകളെ പ്രതിരോധിക്കാന്‍ ട്രംപ് ഭരണകൂടം യുഎസ് കോടതിയില്‍  നല്‍കിയത് വിചിത്രമായ കാരണങ്ങള്‍


വാഷിംഗ്ടണ്‍: ലോകരാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അധിക താരിഫുകള്‍ റദ്ദാക്കാതിരിക്കാന്‍ ട്രംപ് ഭരണകൂടം യുഎസ് കോടതിയില്‍ നല്‍കിയത് വിചിത്രമായ കാരണങ്ങള്‍. അടുത്തിടെ രൂക്ഷമായ ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ സൈനിക നടപടികള്‍ ഒഴിവാക്കാനും സാധാരണ നിലയിലേക്ക് മടങ്ങാനും സാധിച്ചത്  തങ്ങള്‍ പ്രയോഗിച്ച താരിഫും വ്യാപാരവും മൂലമാണെന്നാണ് ട്രംപ് ഭരണകൂടം യുഎസ് വ്യാപാര കോടതിയെ അറിയിച്ചത്.  
ലോക രാജ്യങ്ങള്‍ക്ക് നികുതി ചുമത്താന്‍ പ്രസിഡന്റ് ട്രംപിന് ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് പ്രകാരം അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മാന്‍ഹട്ടന്‍ ആസ്ഥാനമായ വ്യാപാര കോടതിയിലെ മൂന്ന് അംഗ ജഡ്ജിംഗ് പാനല്‍ തീരുമാനം റദ്ദാക്കിയിരുന്നു. താരിഫ് തീരുമാനങ്ങള്‍ റദ്ദാക്കപ്പെടാതിരിക്കാന്‍ ട്രംപ് ഭരണകൂടം കോടതിക്കു നല്‍കിയ ഹര്‍ജിയിലാണ് വിചിത്രമായ കാരണങ്ങള്‍ നിരത്തിയത്.  

ട്രംപിന്റെ താരിഫ് ഗെയിമിന്റെ പാത മാറ്റിയ വിധിയോടെ, അദ്ദേഹത്തിന്റെ താരിഫുകളെ ന്യായീകരിച്ചുകൊണ്ട് കോടതിക്ക് അദ്ദേഹത്തിന്റെ ഭരണകൂടം നല്‍കിയ വിചിത്രമായ വിശദീകരണങ്ങളാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.

തന്റെ വ്യാപാരവും താരിഫും ഉപയോഗിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക നടപടികള്‍ നിര്‍ത്താന്‍ യുഎസിന് കഴിഞ്ഞുവെന്നാണ് ട്രംപ് ഭരണകൂടം അവരുടെ ഹര്‍ജിയില്‍ പ്രധാനമായി പറഞ്ഞത്. ഇക്കാര്യം ട്രംപ് പരസ്യമായി മറ്റു വേദികളിലും ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ വാദം ഇന്ത്യ ആദ്യമേ തന്നെ നിഷേധിച്ചിരുന്നു.

യുദ്ധത്തിനു പകരമായി രാജ്യങ്ങളുമായി വ്യാപാരം വികസിപ്പിക്കാന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വാഗ്ദാനം ചെയ്തതിന്' ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള 'ശക്തമായ വെടിനിര്‍ത്തല്‍' നേടിയതെന്ന് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് കോടതിയെ അറിയിച്ചിരുന്നു.

'പ്രസിഡന്റ് ട്രംപിന്റെ താരിഫ് നീക്കം കോടതി താല്‍ക്കാലികമായി നിര്‍ത്തിയാല്‍, അത് ഇരു രാജ്യങ്ങളും അവരുടെ സൈനിക നടപടികള്‍ പുനരാരംഭിക്കുന്നതിലേക്ക് നയിക്കുമെന്നും സമാധാനം നിലനിര്‍ത്താന്‍ അവരെ നിര്‍ബന്ധിക്കാന്‍ ഒരു വ്യവസ്ഥയും ഇല്ലാത്തതാണ് കാരണമെന്നും ലുട്‌നിക് തുടര്‍ന്നു.

കോടതി വിധി മുഴുവന്‍ മേഖലയുടെയും സുരക്ഷയെ തടസ്സപ്പെടുത്തുമെന്ന് ട്രംപ് ഭരണകൂടം പറഞ്ഞു  'ഈ കേസില്‍ പ്രസിഡന്റിന്റെ അധികാരത്തെ പരിമിതപ്പെടുത്തുന്ന ഒരു പ്രതികൂല വിധി ഇന്ത്യയെയും പാകിസ്ഥാനെയും പ്രസിഡന്റ് ട്രംപിന്റെ വാഗ്ദാനത്തിന്റെ സാധുതയെ ചോദ്യം ചെയ്യാന്‍ ഇടയാക്കും, ഇത് ഒരു മുഴുവന്‍ മേഖലയുടെയും സുരക്ഷയെയും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെയും ഭീഷണിപ്പെടുത്തുമെന്നും ലുട്‌നിക് പറഞ്ഞു.

 'പ്രതികൂല വിധി ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയ ചൈന വ്യാപാര കരാറിനെ നശിപ്പിക്കുമെന്നും ട്രംപ് ഭരണകൂടം പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ വര്‍ദ്ധിച്ചുവരുന്ന തീരുവകളാണ് ചൈനയെ 'ചര്‍ച്ചാ മേശയിലേക്ക്' കൊണ്ടുവന്നതെന്ന് ലുട്‌നിക് അവകാശപ്പെട്ടു.

ഈ വിധി 'ചൈനീസ് ആക്രമണം അനുവദിക്കാനും' 'അമേരിക്കന്‍ ജനതയെ കൊള്ളയടിക്കുന്ന സാമ്പത്തിക രീതികള്‍ക്ക് വിധേയമാക്കാനും' കാരണമാകുമെന്നും ട്രംപ് ഭരണകൂടം കോടതിയില്‍ പറഞ്ഞു.

ഈ വിധി ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നാണ് ട്രംപിന്റെ സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ  അവകാശപ്പെട്ടത്. 'നിയമപരമായ ഒരു തിരിച്ചടി അമേരിക്കയെ ആഗോളതലത്തില്‍ നാണക്കേടിലേക്ക് നയിക്കും', 'സഖ്യകക്ഷികളെയും എതിരാളികളെയും ഒരുപോലെ ധൈര്യപ്പെടുത്തും, ഇത് ആഗോളതലത്തില്‍ അപകടകരമായ ഒരു സാഹചര്യത്തിലേക്ക് നയിക്കും', അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക പ്രക്രിയ പൂര്‍ത്തിയാക്കാനും താരിഫുകള്‍ നിര്‍ത്തലാക്കാനും വൈറ്റ് ഹൗസിന് 10 ദിവസത്തെ സമയം കോടതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ട്രംപ് ഈ വിഷയം കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് 'തിരഞ്ഞെടുക്കപ്പെടാത്ത ജഡ്ജിമാര്‍ക്ക്' അഭിപ്രായം പറയാന്‍ അവകാശമില്ലെന്നാണ് വൈറ്റ് ഹൗസ് പറഞ്ഞത്.