ചരക്ക് കപ്പല്‍ അപകടം: സമുദ്ര പരിസ്ഥിതി ആഘാതം പഠിക്കാന്‍ സിഎംഎഫ്ആര്‍ഐ രംഗത്ത്

ചരക്ക് കപ്പല്‍ അപകടം: സമുദ്ര പരിസ്ഥിതി ആഘാതം പഠിക്കാന്‍ സിഎംഎഫ്ആര്‍ഐ രംഗത്ത്


കൊച്ചി:  മെയ് 25 കേരള തീരത്ത് കപ്പല്‍ മുങ്ങിയതിനെ  തുടര്‍ന്ന് സമുദ്ര പരിസ്ഥിതിയില്‍ ചെലുത്തുന്ന ആഘാതം വിലയിരുത്തുന്നതിനായി കേന്ദ്ര സമുദ്ര മത്സ്യബന്ധന ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) പഠനം ആരംഭിച്ചു. അപകടകരമായ ചരക്ക് കയറ്റിയ എം എസ് സി എല്‍സ 3 എന്ന കപ്പല്‍ മെയ് 25 ന് കൊച്ചിയില്‍ നിന്ന് ഏകദേശം 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് മുങ്ങിയത്

പഠനത്തിന്റെ ഭാഗമായി സിഎംഎഫ്ആര്‍ഐയില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ നാല് സംഘങ്ങളെ എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ഓരോ ജില്ലയിലെയും 10 സ്‌റ്റേഷനുകളില്‍ നിന്ന് വെള്ളം, ഫൈറ്റോപ്ലാങ്ക്ടണ്‍ (കടലില്‍ ഒഴുകി നടക്കുന്ന, നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത, പ്രകാശസംശ്ലേഷണം നടത്തുന്ന ജീവജാലം), അവശിഷ്ട സാമ്പിളുകള്‍ എന്നിവ പതിവായി ടീമുകള്‍ ശേഖരിക്കുന്നു.

വെള്ളത്തില്‍ ലയിച്ചിരിക്കുന്ന ഓക്‌സിജന്റെ അളവ്, പി എച്ച്, പോഷകങ്ങള്‍ മുതലായവ ഉള്‍പ്പെടെയുള്ള ജലത്തിന്റെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പഠിക്കുകയും. എണ്ണ ചോര്‍ച്ച കണ്ടെത്തുന്നതിനായി വെള്ളത്തിലും മണ്ണിലും എണ്ണയുടെയും ഗ്രീസിന്റെയും സാന്നിധ്യം നിരീക്ഷിക്കുകയും തീരദേശ മണ്ണിലെ ബെന്തിക് ഓര്‍ഗാനിസം (കടല്‍ തടാകം തുടങ്ങിയിടങ്ങളിലെ അടിത്തട്ടിലുള്ള ജീവജാലം) എന്നിവ ശേഖരിച്ച് പരിശോധിക്കുകയും ചെയ്യും.

അപകടസ്ഥലത്തും പരിസര പ്രദേശങ്ങളിലും നിന്നുള്ള സാമ്പിളുകള്‍ ശേഖരിക്കാന്‍ ഓണ്‍ബോര്‍ഡ് സര്‍വേ ആരംഭിച്ചെങ്കിലും, പ്രതികൂല കാലാവസ്ഥ കാരണം അത് സാധ്യമായിരുന്നില്ല. വരും ദിവസങ്ങളില്‍ കാലാവസ്ഥ മെച്ചപ്പെടുന്നത് അനുസരിച്ച് ഇത് ചെയ്യും. മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ നിലവില്‍ സാധ്യമല്ലാത്തതിനാല്‍, പ്രതികൂല കാലാവസ്ഥ തുടരുന്നത് മത്സ്യ സാമ്പിളുകള്‍ പരിശോധിക്കുന്നതിനും സാധ്യമായില്ല. വിശകലനത്തിനായി കടലിലെ ബെന്തിക് ഓര്‍ഗാനിസം ശേഖരിക്കും.

'കപ്പല്‍ച്ചേതവുമായി ബന്ധപ്പെട്ട വിവിധ തരം സമുദ്ര മലിനീകരണം മനസ്സിലാക്കുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം. കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ഭാവിയിലെ മാനേജ്‌മെന്റ് നടപടികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തീരുമാനിക്കുകയും ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നല്‍കുകയും ചെയ്യും,' ഡയറക്ടര്‍ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.