സംഘർഷത്തിൽ ഇടപെട്ട് ഖത്തർ; കപ്പൽ ആക്രമിച്ചത് ശരിയായില്ലെന്ന് ഇറാനോട്, സമാധാനശ്രമങ്ങൾ തുടരും

സംഘർഷത്തിൽ ഇടപെട്ട് ഖത്തർ; കപ്പൽ ആക്രമിച്ചത് ശരിയായില്ലെന്ന് ഇറാനോട്, സമാധാനശ്രമങ്ങൾ തുടരും


ദോഹ: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ സമാധാനശ്രമങ്ങൾ തുടർന്നുകൊണ്ട് ഖത്തർ രം​ഗത്ത്. രാജ്യങ്ങൾക്കിടയിലുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ദൗത്യം കൊണ്ടുവരാനുള്ള ശ്രമം തുടരുമെന്ന് ഖത്തർ അറിയിച്ചു. മേഖലയിലെ സംഘർഷം അവസാനിപ്പിക്കാൻ പിന്തുണ നൽകും. ഈ നിലപാട് ഇറാനെ അറിയിച്ചിട്ടുണ്ട്. ഹോർമൂസിൽ കപ്പൽ ആക്രമിച്ചതിൽ ഇറാൻ വിദേശകാര്യ മന്ത്രിയെ ഖത്തർ പ്രതിഷേധം അറിയിച്ചു. സമാധാന ശ്രമങ്ങളെ തകർക്കുന്ന പ്രവർത്തി പാടില്ലെന്ന് ഇറാനോട് ഖത്തർ ആവശ്യപ്പെട്ടു.

അതിനിടെ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിൽ പുലർച്ചെ മുതൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ഇന്ന് പുലർച്ചെയുണ്ടായ വ്യോമാക്രമണ ഭീഷണിയിൽ ബഹ്റൈനിൽ രണ്ട് തവണയാണ് അപായ സൈറണുകൾ മുഴങ്ങിയത്. പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അടിയന്തരമായി ഏറ്റവും അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം സ്വദേശികൾക്കും പ്രവാസികൾക്കും നിർദ്ദേശം നൽകി.

ബഹ്റൈന് പിന്നാലെ കുവൈത്തിന് നേരെയും വ്യോമാക്രമണ ശ്രമമുണ്ടായി. രാജ്യത്തിന് നേരെ വന്ന മിസൈലുകളും ഡ്രോണുകളും കുവൈത്ത് വ്യോമപ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് വിജയകരമായി പ്രതിരോധിച്ചു. ആക്രമണങ്ങളെ തടയുന്നതിനിടയിൽ ആകാശത്ത് വലിയ തോതിലുള്ള സ്ഫോടന ശബ്ദങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കുവൈത്ത് ആർമി ജനങ്ങൾക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. വൻ സ്ഫോടന ശബ്ദങ്ങൾ കേട്ട് ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും പ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്നും സൈന്യം വ്യക്തമാക്കി