സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള ക്രൂ 10 വിക്ഷേപണം വിജയകരം

സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള ക്രൂ 10 വിക്ഷേപണം വിജയകരം


ഫ്‌ളോറിഡ: ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും സ്‌പേസ് എക്‌സും ചേര്‍ന്നു നടത്തിയ ക്രൂ 10 വിക്ഷേപണം വിജയകരം. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപിച്ചത്. നാല് ബഹിരാകാശ സഞ്ചാരികളുമായി ഇന്നലെ വൈകുന്നേരം 7:03 ന് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4:30) ആണ് പേടകം പുറപ്പെട്ടത്. നാളെ രാവിലെ 9 മണിക്ക് ക്രൂ 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യും.

നാസയിലെ ആനി മക്ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, ജാപ്പനീസ് ബഹിരാകാശ ഏജന്‍സിയായ ജാക്‌സയിലെ തകുയ ഒനിഷി, റോസ്‌കോസ്‌മോസിന്റെ കിറില്‍ പെസ്‌കോവ് എന്നിവരാണ് സംഘത്തിലുള്ളത്. സുനിത വില്യംസ് ഉള്‍പ്പെടെയുള്ളവര്‍ മാര്‍ച്ച് 19ന് ഭൂമിയിലേക്ക് മടങ്ങും. പുതിയ സഞ്ചാരികളെ സുനിത വില്യംസും സംഘവും സ്വീകരിക്കും.

മാര്‍ച്ച് 12 ന് ഫ്‌ലോറിഡയില്‍ നിന്ന് ക്രൂ10 ദൗത്യം നടത്താന്‍ സ്‌പേസ് എക്‌സും നാസയും പദ്ധതിയിട്ടിരുന്നു. എന്നാല്‍ അവസാന നിമിഷം റോക്കറ്റില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദൗത്യം നീട്ടി വയ്ക്കുകയായിരുന്നു. 9 മാസമായി രാജ്യാന്തര ബഹിരാകാശ സ്‌റ്റേഷനില്‍ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുകയാണ് സുനിതയും ബുച്ചും.

നാസയും ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സും ചേര്‍ന്നുള്ള ദൗത്യമാണ് ക്രൂ10. കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ സുനിത വില്യംസും, ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്.