ഒപെക്ക് വിടുകയാണെന്ന് യു എ ഇ

ഒപെക്ക് വിടുകയാണെന്ന് യു എ ഇ


ദുബായ്: ആഗോള എണ്ണ ഉത്പാദകരുടെ കൂട്ടായ്മയായ ഒപെക്കും ഒപെക്ക് പ്ലസും വിടുന്നതായി യു എ ഇയുടെ പ്രഖ്യാപനം. ഇറാനുമായി ബന്ധപ്പെട്ട യുദ്ധം ലോക ഊര്‍ജ വിപണിയില്‍ വലിയ ആഘാതം സൃഷ്ടിച്ച സാഹചര്യത്തിലാണ് ഈ നിര്‍ണായക തീരുമാനം. ഇത് സംഘടനയ്ക്കും സൗദി അറേബ്യയ്ക്കും വലിയ തിരിച്ചടിയായി കണക്കാക്കപ്പെടുന്നു.

ദീര്‍ഘകാലമായി ഒപെക് അംഗമായിരുന്ന യു എ ഇയുടെ പിന്മാറ്റം സംഘടനയുടെ ഐക്യത്തെ ബാധിക്കാനും ആഭ്യന്തര ഭിന്നതകള്‍ ശക്തമാക്കാനും ഇടയാക്കുമെന്ന് വിലയിരുത്തുന്നു. ഉത്പാദന ക്വാട്ടകളും ജിയോപൊളിറ്റിക്കല്‍ വിഷയങ്ങളും സംബന്ധിച്ച് മുമ്പേ തന്നെ സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നു.

യു എ ഇ ഊര്‍ജ മന്ത്രി സുഹയില്‍ മുഹമ്മദ് അല്‍ മസ്‌റൂയി റോയിറ്റേഴ്‌സിന് നല്‍കിയ പ്രതികരണത്തില്‍ രാജ്യത്തിന്റെ നിലവിലെതും ഭാവിയിലേതുമായ ഊര്‍ജ നയങ്ങള്‍ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് തീരുമാനം എടുത്തതെന്ന് വ്യക്തമാക്കി. മറ്റ് രാജ്യങ്ങളുമായി ഈ വിഷയത്തില്‍ ആലോചന നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹോര്‍മൂസ് കടലിടുക്കിലൂടെ കയറ്റുമതി നടത്തുന്നതില്‍ നേരിടുന്ന വെല്ലുവിളികളും ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ്. 

ഇത്തരം സാഹചര്യത്തില്‍ യു എ ഇയുടെ പിന്മാറ്റം വിപണിയില്‍ വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് മന്ത്രിയുടെ വിലയിരുത്തല്‍. എന്നാല്‍, ഈ തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് രാഷ്ട്രീയ നേട്ടമായി കണക്കാക്കപ്പെടുന്നു. എണ്ണവില കൃത്രിമമായി ഉയര്‍ത്തുന്നുവെന്നാരോപിച്ച് ട്രംപ് നേരത്തെ ഒപെക്കിനെ വിമര്‍ശിച്ചിരുന്നു.

യുദ്ധകാലത്ത് ഇറാന്റെ ആക്രമണങ്ങളില്‍ നിന്ന് മതിയായ സംരക്ഷണം ലഭിച്ചില്ലെന്നാരോപിച്ച് മറ്റ് അറബ് രാജ്യങ്ങളെ യു എ ഇ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ പ്രതികരണം ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായതാണെന്ന് യു എ ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് അഭിപ്രായപ്പെട്ടു.

ഈ നീക്കത്തോടെ ആഗോള എണ്ണ വിപണിയിലും അന്താരാഷ്ട്ര രാഷ്ട്രീയത്തിലും പുതിയ മാറ്റങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.