പാരീസ്: ജെഫ്രി എപ്സ്റ്റീന്റെ ഇരകളോട് യു കെ പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ പരസ്യമായി ക്ഷമ ചോദിച്ചു. പീറ്റര്‍ മാന്‍ഡല്‍സനെ യു എസിലേക്കുള്ള യു കെയുടെ അംബാസഡറായി നിയമിക്കുന്നതിന് മുമ്പ് അദ്ദേഹം തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്ന് സ്റ്റാര്‍മര്‍ സമ്മതിച്ചു.
ഈസ്റ്റ് സസെക്‌സില്‍ നടത്തിയ പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ ഉയര്‍ന്നുവരുന്ന വിവാദത്തെ നേരിട്ട് അഭിമുഖീകരിച്ച സ്റ്റാര്‍മര്‍ ശിക്ഷിക്കപ്പെട്ട പീഡകനായ എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ വ്യാപ്തിയെക്കുറിച്ച് മാന്‍ഡല്‍സന്‍ കള്ളം പറഞ്ഞുവെന്ന് പറഞ്ഞു. നിയമന സമയത്ത് എപ്സ്റ്റീനുമായി മാന്‍ഡല്‍സന് പരിചയമുണ്ടായിരുന്നുവെന്നത് അറിയാമായിരുന്നെങ്കിലും ആ ബന്ധത്തിന്റെ ആഴവും ഇരുണ്ട വശങ്ങളും തനിക്കും മറ്റുള്ളവര്‍ക്കും അറിയില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
അധികാരസ്ഥാനങ്ങളിലുള്ളവര്‍ പരിശോധനയില്‍ നിന്ന് ഒഴിഞ്ഞുമാറുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാവുന്ന പ്രതിഷേധം താനും പങ്കുവയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പലര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത അത്രത്തോളം ഗുരുതരമായ മാനസിക ആഘാതങ്ങളോടെയാണ് എപ്സ്റ്റീന്റെ ഇരകള്‍ ജീവിച്ചിട്ടുള്ളതെന്നും അവര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വൈകിയും പലപ്പോഴും നിഷേധിക്കപ്പെട്ടതായും അദ്ദേഹം അംഗീകരിച്ചു.
നിയമന പ്രക്രിയയ്ക്കിടെ എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച് മാന്‍ഡല്‍സനോട് ചോദ്യം ചെയ്തിരുന്നുവെന്നും ശിക്ഷയ്ക്ക് ശേഷവും എപ്സ്റ്റീനോടൊപ്പം താമസിച്ചിട്ടുണ്ടോയെന്നും സമ്മാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചിരുന്നുവെന്നും സ്റ്റാര്‍മര്‍ വെളിപ്പെടുത്തി. എപ്സ്റ്റീനെ വളരെ കുറച്ച് മാത്രമേ അറിയൂ എന്ന തരത്തിലാണ് മാന്‍ഡല്‍സന്‍ വ്യക്തമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. അത് സത്യമല്ലെന്ന് വ്യക്തമായപ്പോള്‍ അദ്ദേഹത്തെ പിരിച്ചുവിട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാനമായ സത്യസന്ധത പോലും പാലിക്കാന്‍ കഴിയാത്തവര്‍ക്ക് പൊതുപദവി വഹിക്കാന്‍ അര്‍ഹതയില്ലെന്ന് സ്റ്റാര്‍മര്‍ കൂട്ടിച്ചേര്‍ത്തു.
കേസുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകള്‍ പ്രസിദ്ധീകരിക്കണമെന്ന ആവശ്യത്തെക്കുറിച്ച് പ്രതികരിച്ച സ്റ്റാര്‍മര്‍ 'മാന്‍ഡല്‍സന്‍ ഫയലുകള്‍' എത്രയും വേഗം പുറത്തുവിടാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. എന്നാല്‍, അത്തരമൊരു പ്രസിദ്ധീകരണം ഭാവിയിലെ അന്വേഷണങ്ങളെയോ നിയമനടപടികളെയോ ബാധിക്കാമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയതിനാല്‍ ഇപ്പോള്‍ അതിനെതിരെ ഉപദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തില്‍ വൈകുന്നത് വ്യക്തിപരമായി നിരാശാജനകമാണെങ്കിലും ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനെ അപകടത്തിലാക്കുന്ന രാഷ്ട്രീയമായി ആകര്‍ഷകമായ നടപടികള്‍ സ്വീകരിക്കില്ലെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.
തന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് പരാമര്‍ശിച്ച സ്റ്റാര്‍മര്‍ ക്രിമിനല്‍ ജസ്റ്റിസ് സംവിധാനത്തിലെ ദീര്‍ഘകാല സേവനത്തിന് ശേഷം വ്യക്തിപരമായ ലാഭത്തിനോ പദവിക്കോ വേണ്ടിയല്ല സേവനബോധവും കടമയും മുന്‍നിര്‍ത്തിയാണ് താന്‍ രാഷ്ട്രീയത്തിലേക്ക് എത്തിയതെന്ന് പറഞ്ഞു. പൊതുജീവിതത്തില്‍ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് കടമയ്ക്ക് അര്‍ഥമുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാന്‍ഡല്‍സന്റെ പെരുമാറ്റത്തെക്കുറിച്ചും എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചും ഇപ്പോള്‍ ഗുരുതരമായ ആരോപണങ്ങളും തെളിവുകളും പുറത്തുവന്നിട്ടുണ്ടെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. ഉന്നത പൊതു പദവികളില്‍ സത്യസന്ധതയും ഉത്തരവാദിത്വവും അനിവാര്യമാണെന്നതിന്റെ ശക്തമായ ഓര്‍മ്മപ്പെടുത്തലാണിതെന്നും അദ്ദേഹം പറഞ്ഞു.
