ധാക്ക: ദക്ഷിണേഷ്യയിൽ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനം ചെറുക്കുന്നതിനായി ബംഗ്ലാദേശിന് അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾ നൽകാൻ യുഎസ് പദ്ധതിയിടുന്നതായി ധാക്കയിലെ അമേരിക്കൻ അംബാസഡർ ബ്രെന്റ് ടി. ക്രിസ്റ്റൻസൻ വ്യക്തമാക്കി. ദേശീയ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തുന്ന പുതിയ സർക്കാരിന് ഈ ഓഫർ മുന്നോട്ടുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുമായി ബംഗ്ലാദേശ് അടുത്തിടെ ഇന്ത്യ അതിർത്തിക്ക് സമീപം ഡ്രോൺ നിർമാണശാല സ്ഥാപിക്കാൻ പ്രതിരോധ കരാർ ഒപ്പുവച്ചിരുന്നു. കൂടാതെ, ചൈനയുമായി സംയുക്തമായി വികസിപ്പിച്ച ജെഎഫ്17 തണ്ടർ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി പാകിസ്ഥാനുമായി ചർച്ചകൾ പുരോഗമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
'ദക്ഷിണേഷ്യയിൽ ചൈനയുടെ സ്വാധീനം വർധിക്കുന്നതിൽ അമേരിക്കക്ക് ആശങ്കയുണ്ട്. ചൈനയുമായി ചില തരത്തിലുള്ള ഇടപെടലുകളിൽ ഉള്ള അപകടസാധ്യതകൾ ബംഗ്ലാദേശ് സർക്കാരിന് വ്യക്തമായി അറിയിക്കുന്നതിൽ ഞങ്ങൾ പ്രതിബദ്ധരാണ്,' ക്രിസ്റ്റൻസൻ പറഞ്ഞു. ബംഗ്ലാദേശിന്റെ സൈനിക ശേഷി വർധിപ്പിക്കാൻ അമേരിക്കയും സഖ്യകക്ഷികളും നൽകുന്ന വിവിധ പ്രതിരോധ സംവിധാനങ്ങൾ പരിഗണിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല.
ഇതിനിടെ, ഡോണൾഡ് ട്രംപ് ഭരണകൂടം ബംഗ്ലാദേശ് -ഇന്ത്യ ബന്ധം മെച്ചപ്പെടണമെന്ന നിലപാടിലാണ് എന്നും അംബാസഡർ പറഞ്ഞു. 'മേഖലയിൽ സ്ഥിരത ഉറപ്പാക്കാൻ ധാക്കയും ന്യൂഡൽഹിയും തമ്മിൽ നല്ല ബന്ധം വേണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,' അദ്ദേഹം വ്യക്തമാക്കി.
മുഹമ്മദ് യൂനുസ് നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ കാലത്ത് ഇന്ത്യ-ബംഗ്ലാദേശ് ബന്ധം ക്ഷയിച്ചതായി വിലയിരുത്തപ്പെടുന്നു. വിസ സേവനങ്ങളും ക്രിക്കറ്റ് ബന്ധങ്ങളും ബാധിക്കപ്പെട്ടിട്ടുണ്ട്. ഷെയ്ഖ് ഹസീനയെ പുറത്താക്കി 2024 ഓഗസ്റ്റിൽ നടന്ന ജനപ്രക്ഷോഭത്തിന് പിന്നാലെ അവർ ന്യൂഡൽഹിയിൽ അഭയം തേടിയിരുന്നു. ഇന്ത്യയുമായുള്ള ബന്ധം തണുത്തതോടെ പാകിസ്ഥാനോടും ചൈനയോടും ബംഗ്ലാദേശ് അടുത്തു വരുന്നുവെന്ന വിലയിരുത്തലുമുണ്ട്.
വാണിജ്യ നയതന്ത്രത്തിന് മുൻഗണന
ബംഗ്ലാദേശിൽ നിക്ഷേപ സാധ്യതകൾ അമേരിക്കൻ കമ്പനികൾ പരിശോധിക്കുന്നുണ്ടെങ്കിലും 'ബിസിനസിന് തുറന്ന രാജ്യമാണ്' എന്ന വ്യക്തമായ സന്ദേശം പുതിയ സർക്കാരിൽനിന്ന് പ്രതീക്ഷിക്കുന്നുവെന്ന് ക്രിസ്റ്റൻസൻ പറഞ്ഞു. 'വാണിജ്യ നയതന്ത്രം ഞങ്ങളുടെ പ്രധാന മുൻഗണനകളിലൊന്നാണ്. ഇടക്കാല സർക്കാരുമായി ആരംഭിച്ച സാമ്പത്തികസുരക്ഷാ സഹകരണം ശക്തിപ്പെടുത്താൻ പുതിയ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാനാണ് ഞങ്ങളുടെ ലക്ഷ്യം,' അദ്ദേഹം പറഞ്ഞു.
175 മില്യൺ ജനസംഖ്യയുള്ള ബംഗ്ലാദേശിൽ ചെവ്രോൺ പോലുള്ള ചില അമേരിക്കൻ കമ്പനികൾ ദീർഘകാലമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഉയർന്ന നികുതിയും ലാഭം നാട്ടിലേക്ക് മടക്കാനുള്ള പ്രയാസങ്ങളും കൂടുതൽ നിക്ഷേപത്തിന് തടസ്സമാകുന്നുവെന്നാണ് വിലയിരുത്തൽ. സ്റ്റാർബക്‌സ്, മക്‌ഡൊണാൾഡ്‌സ് പോലുള്ള ബ്രാൻഡുകൾക്ക് രാജ്യത്ത് സാന്നിധ്യമില്ല.
റോഹിങ്ക്യ അഭയാർഥികൾക്ക് അമേരിക്കയുടെ സഹായം
ബംഗ്ലാദേശിൽ താമസിക്കുന്ന ഏകദേശം 12 ലക്ഷം റോഹിങ്ക്യ അഭയാർഥികൾക്കുള്ള മനുഷ്യാവകാശ സഹായത്തിൽ അമേരിക്കയാണ് ഏറ്റവും വലിയ സംഭാവന നൽകുന്ന രാജ്യമെന്ന് അംബാസഡർ വ്യക്തമാക്കി. ആരോഗ്യപരിപാടികൾ ഉൾപ്പെടെ വിവിധ മേഖലകളിൽ അമേരിക്ക ശക്തമായ പിന്തുണ തുടരുന്നുവെന്നും, മറ്റ് രാജ്യങ്ങളും കൂടുതൽ പങ്കാളിത്തം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'റോഹിങ്ക്യ പ്രശ്‌നത്തിന്റെ മുഴുവൻ ഭാരവും അമേരിക്കയ്ക്ക് ഒറ്റയ്ക്ക് വഹിക്കാനാവില്ല. അന്താരാഷ്ട്ര പങ്കാളികൾ പിന്തുണ വർധിപ്പിക്കണം,' ക്രിസ്റ്റൻസൻ കൂട്ടിച്ചേർത്തു.
ചൈനീസ് സ്വാധീനം ചെറുക്കാൻ ബംഗ്ലാദേശിന് അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾ; തിരഞ്ഞെടുപ്പിന് പിന്നാലെ ഓഫർ നൽകുമെന്ന് യുഎസ്
