മാധ്യമ നയങ്ങളില്‍ ലോകത്തിന് മാതൃകയായി കാനഡ; എ ഐ യുഗത്തിലും നേതൃത്വം തുടരണമെന്ന് ആഹ്വാനം

മാധ്യമ നയങ്ങളില്‍ ലോകത്തിന് മാതൃകയായി കാനഡ; എ ഐ യുഗത്തിലും നേതൃത്വം തുടരണമെന്ന് ആഹ്വാനം


ഒട്ടാവ: വാര്‍ത്താ മാധ്യമങ്ങളെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന നയങ്ങളില്‍ കാനഡ ലോകത്തിന് മാതൃകയാണെന്ന് ലോക വാര്‍ത്താപത്ര പ്രസാധകരുടെ സംഘടനയായ വാന്‍- ഇഫ്‌റയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റിഗ് ഓര്‍സ്‌കോവ് അഭിപ്രായപ്പെട്ടു. എന്നാല്‍ നിര്‍മിത ബുദ്ധിയുടെ അതിവേഗ വളര്‍ച്ച മാധ്യമ രംഗത്തിന് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍, മാധ്യമ സ്വാതന്ത്ര്യവും പകര്‍പ്പവകാശ സംരക്ഷണവും ഉറപ്പാക്കാന്‍ കൂടുതല്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡെന്‍മാര്‍ക്കുകാരനായ ഓര്‍സ്‌കോവ് കാനഡയും ഡെന്‍മാര്‍ക്കും തമ്മിലുള്ള ചരിത്രപരമായ സൗഹൃദബന്ധങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ സോവിയറ്റ് സേനയുടെ മുന്നേറ്റം തടയുന്നതില്‍ കനേഡിയന്‍ സൈന്യം വഹിച്ച പങ്കും ഗ്രീന്‍ലാന്‍ഡിനും കാനഡയ്ക്കുമിടയിലെ ഹാന്‍സ് ദ്വീപിനെച്ചൊല്ലിയുള്ള തര്‍ക്കം സൗഹൃദപരമായി പരിഹരിച്ചതും അദ്ദേഹം പരാമര്‍ശിച്ചു.

നിരവധി വര്‍ഷങ്ങള്‍ ജെ പി/ പൊളിറ്റികന്‍ മീഡിയ ഗ്രൂപ്പിന്റെ സി ഇ ഒയായിരുന്ന ഓര്‍സ്‌കോവ് നിലവില്‍ വാന്‍- ഇഫ്‌റയുടെ തലവനായാണ് പ്രവര്‍ത്തിക്കുന്നത്.

ലോകത്തെ വിവിധ രാജ്യങ്ങളുടെ മാധ്യമ നയങ്ങള്‍ വിലയിരുത്തുമ്പോള്‍ കാനഡ മുന്‍നിരയില്‍ തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്താമുറികളില്‍ നിക്ഷേപം നടത്തുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക പ്രോത്സാഹനം നല്‍കുന്ന കനേഡിയന്‍ ജേര്‍ണലിസം ലേബര്‍ ടാക്‌സ് ക്രെഡിറ്റ് വാര്‍ത്താ സ്ഥാപനങ്ങള്‍ക്ക് ഗുണകരമായ പദ്ധതിയാണെന്ന് അദ്ദേഹം വിലയിരുത്തി. നിലവിലെ 35 ശതമാനം നികുതി ഇളവ് തുടര്‍ന്നാല്‍ മാധ്യമ രംഗത്തെ തൊഴില്‍ സ്ഥിരത ഉറപ്പാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ, ഓസ്ട്രേലിയയുടെ വാര്‍ത്താ മാധ്യമ ബാര്‍ഗെയിനിംഗ് കോഡിന്റെ മാതൃകയില്‍ രൂപീകരിച്ച ഓണ്‍ലൈന്‍ ന്യൂസ് ആക്ട് വഴി ഗൂഗിള്‍ പ്രതിവര്‍ഷം ഏകദേശം 100 മില്യണ്‍ ഡോളര്‍ കാനേഡിയന്‍ വാര്‍ത്താ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയും ഇതേ രീതിയില്‍ വാര്‍ത്താ സ്ഥാപനങ്ങള്‍ക്ക് ന്യായമായ പ്രതിഫലം നല്‍കുന്ന സംവിധാനത്തിലേക്ക് മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കാനഡയിലെ വിവിധ പ്രദേശങ്ങളിലേക്ക് കൂടുതല്‍ റിപ്പോര്‍ട്ടര്‍മാരെ എത്തിക്കുന്ന ലോക്കല്‍ ജേര്‍ണലിസം ഇനീഷ്യേറ്റീവ് മാധ്യമ രംഗത്തെ ശക്തിപ്പെടുത്തുന്ന സുപ്രധാന പദ്ധതിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ, സര്‍ക്കാര്‍ പരസ്യ ബജറ്റിന്റെ 25 ശതമാനം വാര്‍ത്താ മാധ്യമങ്ങള്‍ക്കായി മാറ്റിവെക്കാനുള്ള ഒന്റാരിയോ പ്രവിശ്യയുടെ തീരുമാനം ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം വിലയിരുത്തി.

നിര്‍മിത ബുദ്ധി അടുത്ത വലിയ സാങ്കേതിക വിപ്ലവമാണെന്നും വാര്‍ത്താമുറികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഇതിന് കഴിവുണ്ടെന്നും ഓര്‍സ്‌കോവ് പറഞ്ഞു. എന്നാല്‍ വാര്‍ത്താ സ്ഥാപനങ്ങളും പ്രേക്ഷകരും തമ്മിലുള്ള പ്രധാന ഇടനിലക്കാരായി എ ഐ പ്ലാറ്റ്ഫോമുകള്‍ മാറുന്നത് മാധ്യമങ്ങളുടെ സാമ്പത്തിക നിലനില്‍പ്പിനെ ബാധിക്കാമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.

അടുത്തിടെ നടന്ന ലോക വാര്‍ത്താമാധ്യമ കോണ്‍ഗ്രസില്‍ മുഖ്യപ്രഭാഷണം നടത്തിയ എ ജി സുള്‍സ്ബര്‍ഗറുടെ അഭിപ്രായങ്ങളും അദ്ദേഹം ഉദ്ധരിച്ചു.

എ ഐ കമ്പനികള്‍ ലോകത്തിലെ ഏറ്റവും സമ്പന്നവും ശക്തവുമായ സ്ഥാപനങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെങ്കിലും പൊതുജനങ്ങള്‍ക്ക് വിശ്വസനീയമായ വാര്‍ത്തകളും വിവരങ്ങളും ലഭ്യമാക്കേണ്ട ഉത്തരവാദിത്തം അവര്‍ പൂര്‍ണമായി ഏറ്റെടുക്കുന്നില്ലെന്ന് സുള്‍സ്ബര്‍ഗര്‍ ചൂണ്ടിക്കാട്ടിയതായി ഓര്‍സ്‌കോവ് പറഞ്ഞു.

എ ഐ യുഗത്തില്‍ ബൗദ്ധിക സ്വത്തവകാശ സംരക്ഷണം കൂടുതല്‍ ശക്തമാക്കണമെന്നും പകര്‍പ്പവകാശ നിയമങ്ങളില്‍ ടെക്സ്റ്റ് ആന്‍ഡ് ഡേറ്റ മൈനിംഗ് ഇളവ് അനുവദിക്കുന്നതില്‍ കാനഡ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂടാതെ, വിവരശേഖരണം നടത്തുന്ന ബോട്ടുകള്‍ തങ്ങളുടെ തിരിച്ചറിയല്‍ വെളിപ്പെടുത്തണം, വാര്‍ത്താ ഉള്ളടക്കം എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതില്‍ എ ഐ കമ്പനികള്‍ കൂടുതല്‍ സുതാര്യത പുലര്‍ത്തണം, എ ഐ സൃഷ്ടിക്കുന്ന അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ക്ക് കമ്പനികള്‍ നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുക്കണം എന്നിവയും അദ്ദേഹം നിര്‍ദേശിച്ചു.

ഏകദേശം എണ്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡെന്‍മാര്‍ക്കിന്റെ ജനാധിപത്യ ഭാവി സംരക്ഷിക്കാന്‍ കാനഡ സഹായിച്ചുവെന്ന് ഓര്‍മ്മിപ്പിച്ച ഓര്‍സ്‌കോവ്, ഇന്ന് മാധ്യമ സ്വാതന്ത്ര്യവും വിശ്വസനീയ വിവരങ്ങളുടെ ലഭ്യതയും സംരക്ഷിക്കുന്നതിലൂടെ ആ ദൗത്യം തുടരുമെന്നാണ് പ്രതീക്ഷ പ്രകടിപ്പിച്ചത്.

വാര്‍ത്താ മാധ്യമ നയങ്ങളിലും എ ഐ നിയന്ത്രണത്തിലും നേതൃത്വം തുടരാനായാല്‍, വിവരബോധമുള്ളതും സജീവവുമായ ജനാധിപത്യ സമൂഹങ്ങളെ സംരക്ഷിക്കുന്നതില്‍ കാനഡ വീണ്ടും ലോകത്തിന് മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു.