ജി7 ഉച്ചകോടിയില്‍ ആഗോള സമാധാനവും ശക്തമായ സുരക്ഷയും പ്രധാനം; മുന്‍ഗണനകള്‍ പ്രഖ്യാപിച്ച് കാനഡ

ജി7 ഉച്ചകോടിയില്‍  ആഗോള സമാധാനവും ശക്തമായ സുരക്ഷയും പ്രധാനം; മുന്‍ഗണനകള്‍ പ്രഖ്യാപിച്ച് കാനഡ


ഒട്ടാവ : ജി7 രാജ്യങ്ങളുടെ ഉച്ചകോടിക്ക് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ആല്‍ബര്‍ട്ടയില്‍ സമ്മേളനത്തിന് ആതിഥ്യമരുളുന്ന കാനഡ തങ്ങളുടെ പ്രധാന മുന്‍ഗണനകള്‍ പ്രഖ്യാപിച്ചു.

 ആഗോള സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുക എന്നതാണ് കാനഡയുടെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി. വിദേശ ഇടപെടലുകളെ ചെറുക്കുക, കുറ്റകൃത്യങ്ങള്‍ തടയുക, കാട്ടുതീ പോലുള്ള ദുരന്തങ്ങളോടുള്ള പ്രതികരണം മെച്ചപ്പെടുത്തുക എന്നിവ ഇതില്‍പ്പെടും. ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിച്ച തീരുമാനം വിവാദമായിരിക്കെയാണ് ഈ പ്രഖ്യാപനം.
സാമ്പത്തിക വളര്‍ച്ചയും കാനഡയുടെ പ്രധാന അജണ്ടയാണ്. ഊര്‍ജ്ജ സുരക്ഷ കൂട്ടുക, ക്രിട്ടിക്കല്‍ മിനറല്‍സ് വിതരണം ശക്തിപ്പെടുത്തുക, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ വിപണികള്‍ കണ്ടെത്തുക, വലിയ അടിസ്ഥാന സൗകര്യ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക എന്നിവയിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കാനഡ ശ്രമിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

യുക്രെയ്‌നില്‍ സമാധാനം സ്ഥാപിക്കുന്നതിനും വിശ്വസ്തരായ പങ്കാളികളുമായി സഹകരണം ഉറപ്പാക്കുന്നതിനും ഏ7ന് പുറമെയുള്ള രാജ്യങ്ങള്‍ക്കുള്ള ക്ഷണം ഉപയോഗിക്കാനും കാനഡ പദ്ധതിയിടുന്നുണ്ട്. ജൂണ്‍ 15 മുതല്‍ 17 വരെ കനാനാസ്‌കിസിലാണ് ഉച്ചകോടി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ ഭരണ കാലത്ത് ആദ്യമായി കാനഡ സന്ദര്‍ശിക്കുന്നത് ഈ ഉച്ചകോടിയിലായിരിക്കും. യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍, ഇറ്റലി, യൂറോപ്യന്‍ യൂണിയന്‍ എന്നീ ഏ7 അംഗരാജ്യങ്ങളിലെ നേതാക്കളും പങ്കെടുക്കും.

G7 അംഗങ്ങളെ കൂടാതെ, ആതിഥേയ രാജ്യം മുന്‍ഗണന നല്‍കുന്ന രാജ്യങ്ങളിലെ നേതാക്കളെ ഉച്ചകോടിയിലേക്ക് ക്ഷണിക്കാറുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിച്ചതായി കാര്‍ണി വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു. അതേസമയം, ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഏജന്റുമാര്‍ക്കെതിരെ നടക്കുന്ന ആര്‍സിഎംപി അന്വേഷണത്തെ, ഈ ക്ഷണം ദുര്‍ബലപ്പെടുത്തില്ലെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് വ്യക്തമാക്കി.

ജി7 ഉച്ചകോടിയില്‍  ആഗോള സമാധാനവും ശക്തമായ സുരക്ഷയും പ്രധാനം; മുന്‍ഗണനകള്‍ പ്രഖ്യാപിച്ച് കാനഡ