വയനാടിനെ ചേര്‍ത്തുപിടിക്കാന്‍ ഫൊക്കാനയും; ഗോ ഫണ്ട് വഴി ധനസമാഹരണം ആരംഭിച്ചു

വയനാടിനെ ചേര്‍ത്തുപിടിക്കാന്‍ ഫൊക്കാനയും; ഗോ ഫണ്ട് വഴി ധനസമാഹരണം ആരംഭിച്ചു


ന്യൂയോര്‍ക്ക്: വയനാട് ഉരുള്‍പൊട്ടലില്‍  സര്‍വതും നഷ്ടപ്പെട്ടതിന്റെ വേദനയും ഞെട്ടലും മാറാതെ ഇനി മുന്നോട്ടുള്ള ജീവിതം ചോദ്യചിഹ്നമായി നില്‍ക്കുന്നവരെ സഹായിക്കാന്‍ അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയും. വയനാടിന് കരകയറാന്‍ സഹായഹസ്തത്തിനായി ഫൊക്കാന 'ഗോ ഫണ്ട് മി' (https://gofund.me/bcd3f539) വഴി ധനസമാഹരണം ആരംഭിച്ചു.

എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ സഹായിക്കേണ്ട ഉത്തരവാദിത്വത്തില്‍  നിന്നും മനുഷ്വത്വമുള്ളവര്‍ക്ക് മാറിനില്‍ക്കാന്‍ കഴിയില്ലെന്ന് ഫൊക്കാന പ്രതിനിധികള്‍ പറഞ്ഞു. ഇവരില്‍ ചിലരെയെങ്കിലും  ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കാം. അതിനായി ഒരുമിച്ചു പ്രവര്‍ത്തിച്ചു ഈ   ഗോ ഫണ്ട് മി ഫണ്ട് കളക്ഷന്‍ വമ്പിച്ച വിജയമാക്കാം.

നിലവിലെ ബഹളങ്ങള്‍ അവസാനിക്കുമ്പോള്‍ എല്ലാവരും ഇവരെ മറക്കും. പക്ഷേ പിന്നെയും അവര്‍ക്ക് ജീവിക്കണം. അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം. ഇവര്‍ക്കായി ഫൊക്കാന ഒരു ഹൗസിങ് പ്രൊജക്റ്റ് തന്നെ മുന്നോട്ട് വെക്കുന്നുണ്ട്, കൂടാതെ പല കുടുംബങ്ങളിലെയും അനാഥരായ കുട്ടികളെ ദത്തെടുക്കുവാനും   അവരുടെ ഭാവിക്കുവേണ്ടി  കേരളാ ഗവണ്‍മെന്റ് മായി ബന്ധപ്പെട്ട് വേണ്ടതെല്ലാം ചെയ്യുമെന്നും ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി അറിയിച്ചു.

വയനാട് ദുരന്തം തങ്ങളിലേല്‍പ്പിച്ച മുറിവ് ചെറുതല്ല. വേദനയുടെ ഈ വേളയില്‍ ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുക എന്നത് നമ്മുടെ കടമയാണ്. സഹജീവികളുടെ കണ്ണീരൊപ്പാനും ഈ ദുരന്ത ഭൂമിയെ വീണ്ടുടുക്കാനും നമുക്ക് ഒരുമിച്ചു കൈ കോര്‍ക്കാം. ഗോ ഫണ്ട് മി ഫണ്ട് കളക്ഷന്‍ വമ്പിച്ച വിജയമാക്കാന്‍ എല്ലാവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും സജിമോന്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.