ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ സൈനിക നീക്കങ്ങളെ ചുറ്റിപ്പറ്റി യൂറോപ്യൻ രാജ്യങ്ങൾ ആശയക്കുഴപ്പത്തിലാണെന്ന് വ്യക്തം. ഒരുവശത്ത് ഇറാൻ ഭരണകൂടത്തോടുള്ള വിമർശനവും, മറുവശത്ത് യുദ്ധത്തിന്റെ നിയമസാധുതയും സുരക്ഷാ പ്രത്യാഘാതങ്ങളും വിലയിരുത്തേണ്ട സാഹചര്യവുമാണ് കടുത്ത നിലപാട് സ്വീകരിക്കാൻ യൂറോപ്യൻ നേതാക്കൾക്ക് തടസ്സമാകുന്നത്.
സ്വിറ്റ്‌സർലൻഡിന്റെ പ്രതിരോധമന്ത്രി മാർട്ടിൻ ഫിസ്റ്റർ യുദ്ധത്തെ അന്താരാഷ്ട്ര നിയമലംഘനമെന്ന് വിശേഷിപ്പിച്ചപ്പോൾ, ജർമ്മൻ ചാൻസലർ ഫ്രിഡ്രിച്ച് മെർസ് അമേരിക്കയോടൊപ്പമാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം നിലപാട് ഭാഗികമായി പിൻവലിച്ചതും ശ്രദ്ധേയമാണ്. യുദ്ധത്തിൽ പങ്കാളികളാകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറും ആദ്യം നിലപാട് എടുത്തെങ്കിലും, ഇറാൻ ഗൾഫ് രാജ്യങ്ങളിലേക്കും മറ്റു മേഖലകളിലേക്കും ആക്രമണം വ്യാപിപ്പിച്ചതോടെ അദ്ദേഹത്തിന്റെ സമീപനം മാറിത്തുടങ്ങി.
യൂറോപ്യൻ രാജ്യങ്ങൾ ഒരേ നിലപാടിലല്ല. അമേരിക്കയോട് അടുപ്പമുള്ള ജർമ്മനി, ബ്രിട്ടൻ, ഫ്രാൻസ് എന്നിവ ഒരു പക്ഷത്താണെങ്കിൽ, അന്താരാഷ്ട്ര നിയമം ചൂണ്ടിക്കാട്ടി വിമർശിക്കുന്ന മറ്റൊരു വിഭാഗവും നിലനിൽക്കുന്നു. അതേസമയം, യൂറോപ്പിലെ അമേരിക്കൻ സൈനിക താവളങ്ങൾ ഉപയോഗിക്കുന്നതിൽ പല രാജ്യങ്ങളും തുറന്ന എതിർപ്പ് പ്രകടിപ്പിക്കാൻ തയ്യാറുമല്ല.
യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ വ്യക്തമാക്കിയെങ്കിലും, രാജ്യത്തിന്റെ ഏക വിമാനവാഹിനി കപ്പൽ മേഖലയിലേക്ക് അയച്ചത് ശ്രദ്ധേയമാണ്. ഗ്രീസും ബ്രിട്ടനും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലേക്ക് സൈനിക സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. യൂറോപ്യൻ പ്രദേശങ്ങളും താവളങ്ങളും സംരക്ഷിക്കുകയെന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ഇറാൻ ആക്രമണങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ യൂറോപ്പിന് മുന്നിൽ വലിയ വെല്ലുവിളികളാണ്. ഊർജവിതരണ പാതകൾ, കടൽഗതാഗതം, ഇൻഷുറൻസ് ചെലവ് എന്നിവയിൽ ഇതിനകം തന്നെ സമ്മർദ്ദം ഉയരുകയാണ്. കൂടാതെ അഭയാർത്ഥി പ്രവാഹം വർധിക്കൽ, ഭീകരാക്രമണ സാധ്യതകൾ എന്നിവയും യൂറോപ്പിനെ ആശങ്കപ്പെടുത്തുന്നു.
ഇതിനു മുൻപ് തന്നെ റഷ്യ-യുക്രെയ്ൻ യുദ്ധം യൂറോപ്പിന്റെ സുരക്ഷാ സമീപനത്തിൽ വലിയ മാറ്റം വരുത്തിയിരുന്നു. റഷ്യയുമായുള്ള ബന്ധം വൈരമായി മാറുകയും, ചൈനയുമായുള്ള ബന്ധം കൂടുതൽ സങ്കീർണമാവുകയും ചെയ്ത സാഹചര്യത്തിലാണ് മിഡിൽ ഈസ്റ്റിലെ പുതിയ സംഘർഷം കൂടി ഉയർന്നിരിക്കുന്നത്.
ഇത്തരത്തിൽ 'എവിടെയും ഒരേസമയം പ്രതിസന്ധി' നേരിടുന്ന അവസ്ഥയിലാണ് യൂറോപ്പ്. ഇറാനിൽ ഭരണമാറ്റം സംഭവിക്കുമോ, അതോ മേഖലയെ കൂടുതൽ അസ്ഥിരമാക്കുമോ എന്ന ആശങ്കയിലാണ് യൂറോപ്യൻ നേതാക്കൾ ഇപ്പോൾ മുന്നോട്ട് പോകുന്നത്.
ഇറാൻ യുദ്ധത്തിൽ യൂറോപ്പ് ആശയക്കുഴപ്പത്തിൽ; അമേരിക്ക-ഇസ്രയേൽ നിലപാടിൽ ഭിന്നത
