വാഷിംഗ്ടൺ: കാനഡയ്‌ക്കെതിരായ താരിഫ് നയത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ യുഎസ് കോൺഗ്രസിൽ ഉയർന്ന അപൂർവ വിമർശനം, വടക്കേ അമേരിക്കയിലെ നിർണായക പാലം തുറക്കുന്നതിനെച്ചൊല്ലിയുള്ള ട്രംപിന്റെ പരസ്യ ഭീഷണി, അടിയന്തിര വ്യാപാര അധികാരങ്ങളെക്കുറിച്ച് സുപ്രീം കോടതി പരിഗണിക്കുന്ന കേസ് - ഇവയെല്ലാം ചേർന്ന് അമേരിക്കയുടെ വ്യാപാര നയത്തിൽ വലിയ അനിശ്ചിതത്വം സൃഷ്ടിക്കുന്നു. ഇതിന്റെ പ്രതിഫലനം യുഎസ്-ഇന്ത്യ വ്യാപാര കരാറിനെയും ബാധിക്കുമെന്ന ആശങ്ക ശക്തമാകുകയാണ്.
കാനഡയുടെ ഉൽപ്പന്നങ്ങൾക്ക് ചുമത്തിയ താരിഫുകൾ ദേശീയ അടിയന്തിരാവസ്ഥ ചൂണ്ടിക്കാട്ടിയാണ് ട്രംപ് നടപ്പാക്കിയത്. എന്നാൽ ഈ നടപടി അവസാനിപ്പിക്കണമെന്ന പ്രമേയം റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധിസഭ 219-211 എന്ന വോട്ടിന് പാസാക്കി. ആറു റിപ്പബ്ലിക്കൻ അംഗങ്ങൾ ഡെമോക്രാറ്റുകളോടൊപ്പം നിലകൊണ്ടത് ട്രംപിനുള്ള ശക്തമായ രാഷ്ട്രീയ മുന്നറിയിപ്പായി വിലയിരുത്തപ്പെടുന്നു. സെനറ്റും നേരത്തെ രണ്ടുതവണ കാനഡ താരിഫുകൾക്ക് എതിരെ വോട്ട് ചെയ്തിരുന്നു.
പ്രമേയം നിയമപരമായി വലിയ മാറ്റമുണ്ടാക്കില്ലെങ്കിലും, പ്രസിഡന്റിന്റെ അടിയന്തിര അധികാരങ്ങൾ വ്യാപാര വിഷയങ്ങളിൽ അതിരുവിടുന്നതായി കോൺഗ്രസിൽ വളരുന്ന അസ്വസ്ഥതയാണ് ഇതിലൂടെ പ്രകടമാകുന്നത്. ഈ വിഷയത്തിൽ സുപ്രീം കോടതി ഉടൻ വിധി പുറപ്പെടുവിച്ചേക്കും. ട്രംപിന്റെ താരിഫുകൾ നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയാൽ, 2025 മുതൽ ഈടാക്കിയ ബില്യൻ കണക്കിന് ഡോളർ തിരികെ നൽകേണ്ട സാഹചര്യം ഫെഡറൽ സർക്കാരിന് നേരിടേണ്ടിവരും.
ഇതിനിടയിൽ, യുഎസ്-കാനഡ ബന്ധവും വീണ്ടും സംഘർഷത്തിലായി. ഡെട്രോയിറ്റ്-വിൻഡ്‌സർ അതിർത്തിയിൽ നിർമിച്ച ഗോർഡി ഹൗ ഇന്റർനാഷണൽ ബ്രിഡ്ജ് തുറക്കുന്നത് തടയുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരിക്കുകയാണ്. കാനഡ യുഎസിനെ ചൂഷണം ചെയ്യുകയാണെന്നും പാലത്തിൽ അമേരിക്കയ്ക്ക് 50 ശതമാനം ഉടമസ്ഥാവകാശം വേണമെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം. എന്നാൽ ഈ ആരോപണങ്ങൾ കാനഡ സർക്കാർ നിഷേധിച്ചു.
മുമ്പും സമാന അനുഭവങ്ങളാണ് അമേരിക്കൻ സഖ്യരാജ്യങ്ങൾക്ക് ഉണ്ടായിട്ടുള്ളത്. ട്രംപ് വാഴ്ത്തിപ്പറഞ്ഞ യുഎസ്-മെക്‌സിക്കോ-കാനഡ കരാറിന് ശേഷവും കാനഡയ്ക്കും മെക്‌സിക്കോയ്ക്കുമെതിരെ അദ്ദേഹം താരിഫുകൾ ചുമത്തിയിരുന്നു. ദക്ഷിണ കൊറിയയുമായുള്ള കരാർ വീണ്ടുംചർച്ച ചെയ്തിട്ടും പിന്നീട് കനത്ത തീരുവകൾ ഏർപ്പെടുത്തി.
ഈ പശ്ചാത്തലത്തിലാണ് അടുത്തിടെ പ്രഖ്യാപിച്ച യുഎസ്-ഇന്ത്യ വ്യാപാര ചട്ടക്കൂടും സംശയങ്ങളുടെ നിഴലിൽപ്പെടുന്നത്. ഇന്ത്യ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് തീരുവ കുറയ്ക്കുമെന്നും വൻതോതിൽ വാങ്ങലുകൾ നടത്തുമെന്നും വൈറ്റ് ഹൗസ് പ്രഖ്യാപിച്ചെങ്കിലും, മണിക്കൂറുകൾക്കകം തന്നെ ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് ചില വാഗ്ദാനങ്ങൾ പിൻവലിക്കപ്പെട്ടു. ഇത് വാഷിംഗ്ടണിലെ നയങ്ങൾ എത്ര വേഗത്തിൽ മാറാമെന്നതിന്റെ മറ്റൊരു ഉദാഹരണമായി വിലയിരുത്തപ്പെടുന്നു.
ബ്രിട്ടനും യൂറോപ്യൻ യൂണിയനുമായുള്ള കരാറുകൾ ഇന്ത്യ ഒരേസമയം മുന്നോട്ട് കൊണ്ടുപോകുന്ന സാഹചര്യത്തിൽ, അമേരിക്കയുമായുള്ള ഏത് ധാരണയും എത്രത്തോളം സ്ഥിരതയുള്ളതാകുമെന്ന സംശയം ന്യൂഡൽഹിയിൽ ശക്തമാകുകയാണ്. സ്ഥാപന വിശ്വാസ്യതയും നയസ്ഥിരതയും ഇല്ലാതെ വ്യാപാര കരാറുകൾ ദീർഘകാലം നിലനിൽക്കില്ലെന്ന തിരിച്ചറിവാണ് ഇന്ത്യയ്ക്ക് ലഭിക്കുന്ന മുന്നറിയിപ്പ്.
വാഷിംഗ്ടണിലെ ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ, ഒപ്പിട്ട കരാറുകൾ പോലും താൽക്കാലികമാകാമെന്നതാണ് ഇന്ത്യക്ക് മുന്നിലെ പ്രധാന പാഠം.
ട്രംപിന്റെ താരിഫ് അലയൊലികൾ: യുഎസ്-ഇന്ത്യ വ്യാപാര കരാർ അനിശ്ചിതത്വ നിഴലിൽ
