ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം 4.038 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 698.268 ബില്യണ്‍ ഡോളറായി

ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം 4.038 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 698.268 ബില്യണ്‍ ഡോളറായി


ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം സെപ്തംബര്‍ 5 ന് അവസാനിച്ച ആഴ്ചയില്‍ 4.038 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 698.268 ബില്യണ്‍ ഡോളറായി. സ്വര്‍ണ്ണ ശേഖരത്തിലെ ഉയര്‍ച്ചയാണ് മൊത്തം ഫോറെകസ് റിസര്‍വിനെ സ്വാധീനിച്ചത്.

സ്വര്‍ണ്ണശേഖരം 3.530 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 90.299 ബില്യണ്‍ ഡോളറാകുകയായിരുന്നു. വിദേശ നാണ്യ ശേഖരത്തിന്റെ പ്രധാനപങ്ക് പറ്റുന്ന വിദേശ നാണ്യ ആസ്തികള്‍ (എഫ്‌സിഎ) 540 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന്  584.477 ബില്ല്യണ്‍ ഡോളര്‍.

സെപ്തംബര്‍ 2024 ല്‍ രേഖപ്പെടുത്തിയ 704.89 ബില്യണ്‍ ഡോളറാണ് എക്കാലത്തേയും ഉയര്‍ന്ന വിദേശ നാണ്യ ശേഖരം. 2022 ല്‍  71 ബില്യണ്‍ ഡോളറിന്റെ ഇടിവ് നേരിട്ടെങ്കിലും 2023 ല്‍ രാജ്യം 58 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ത്തു. 2024 ല്‍ 20 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവാണുണ്ടായത്.

നടപ്പ് വര്‍ഷത്തില്‍ ഇതുവരെ ഏകദേശം 60 ബില്യണ്‍ ഡോളര്‍ ഉയര്‍ന്നിട്ടുണ്ട്. വിദേശ വിനിമയ കരുതല്‍ ശേഖരം അഥവാ ഫോറെകസ് റിസര്‍വ് എന്നത് ഒരു രാജ്യത്തിന്റെ കേന്ദ്ര ബാങ്കോ മോണിറ്ററി അതോറിറ്റിയോ കൈവശം വച്ചിരിക്കുന്ന ആസ്തികളാണ്. പ്രധാനമായും യുഎസ് ഡോളര്‍ പോലുള്ള കരുതല്‍ കറന്‍സികളിലും സ്വര്‍ണ്ണത്തിലുമാണിത് സൂക്ഷിക്കുന്നത്.

രൂപയുടെ കുത്തനെയുള്ള മൂല്യത്തകര്‍ച്ച തടയാന്‍ ഡോളര്‍ വില്‍ക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സാധാരണായി ആര്‍ബിഐ ഇടപെടുന്നു.രൂപ ശക്തമാകുമ്പോള്‍ ആര്‍ബിഐ തന്ത്രപരമായി ഡോളര്‍ വാങ്ങുകയും ദുര്‍ബലമാകുമ്പോള്‍ വില്‍ക്കുകയും ചെയ്യുന്നു.