അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി ദയയില്ലെന്ന് ട്രംപ്; പ്രതികരണം ഇന്ത്യക്കാരന്റെ കൊലപാതകം പരാമര്‍ശിച്ച്

അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി ദയയില്ലെന്ന് ട്രംപ്; പ്രതികരണം ഇന്ത്യക്കാരന്റെ കൊലപാതകം പരാമര്‍ശിച്ച്


വാഷിംഗ്ടന്‍: അനധികൃത 'കുടിയേറ്റ കുറ്റവാളികളോട്' ഇനി കടുത്ത സമീപനം സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ക്യൂബയില്‍ നിന്ന് അനധികൃതമായി യുഎസിലെത്തി താമസിക്കുന്ന യോര്‍ദാനിസ് കോബോസ് മര്‍ടിനെസ് (37) എന്നയാള്‍ മോട്ടല്‍ മാനേജരായ കര്‍ണാടകയില്‍നിന്നുള്ള ചന്ദ്രമൗലിയെ (നാഗമല്ലയ്യ-50) കഴുത്തറുത്തു കൊന്ന സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ട്രംപ്. രാജ്യത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണു നടന്നതെന്നും, കുറ്റവാളിക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാന്‍ ഉചിതമായ നിയമമാര്‍ഗങ്ങള്‍ ഉപയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ക്യൂബയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരന്‍ നേരത്തേയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, വാഹന മോഷണം, നിയമവിരുദ്ധമായി തടവില്‍വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളില്‍ അയാള്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് അയാള്‍ പുറത്തിറങ്ങി. ക്യൂബയ്ക്ക് ഇങ്ങനെയൊരു ദുഷ്ടനായ ആളെ അവരുടെ രാജ്യത്ത് വേണ്ടായിരുന്നു. ഇത്തരം കുറ്റവാളികളെ യുഎസില്‍ തുടരാന്‍ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.

വാഷിങ് മെഷീനെച്ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരിലാണ് യുഎസിലെ ടെക്‌സസില്‍ ഇന്ത്യന്‍ വംശജനായ ഹോട്ടല്‍ മാനേജര്‍ ചന്ദ്രമൗലിയെ ഭാര്യയുടെയും മകന്റെയും മുന്‍പില്‍ ജീവനക്കാരന്‍ കഴുത്തറുത്തുകൊന്നത്. സംഭവത്തില്‍ ക്യൂബ സ്വദേശിയെ അറസ്റ്റു ചെയ്തിരുന്നു. വാഷിങ് മെഷീന്‍ കേടായതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. വടിവാളുമായി ആക്രമിക്കാനെത്തിയപ്പോള്‍ നാഗമല്ലയ്യ ഓഫിസ് മുറിയിലേക്കോടിയെങ്കിലും പ്രതി പിന്നാലെ ചെന്നു. ഭാര്യയും പതിനെട്ടുകാരനായ മകനും തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അറുത്തെടുത്ത തല കാലുകൊണ്ട് 2 തവണ തട്ടിത്തെറിപ്പിക്കുകയും മാലിന്യപ്പാത്രത്തില്‍ തള്ളുകയും ചെയ്തു.