മുന്നണിയുടെ എതിര്‍പ്പ് അവഗണിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമ സഭയില്‍ എത്തി

മുന്നണിയുടെ എതിര്‍പ്പ് അവഗണിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമ സഭയില്‍ എത്തി


തിരുവനന്തപുരം: രാഹുല്‍ നിയമ സഭ സമ്മേളനത്തില്‍ എത്തി. പ്രതിപക്ഷനേതാവ് കടുത്ത അതൃപ്തിയിലാണ്. എതിര്‍പ്പ് അവഗണിച്ചാണ് രാഹുല്‍ സഭയില്‍ എത്തിയത്. രാഹുലിനെതിരെ വലിയ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഭരണപക്ഷ തീരുമാനം. പ്രതിപക്ഷം എങ്ങനെ അതിനെ പ്രതിരോധിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്. സര്‍ക്കാരിനെതിരെ കസ്റ്റഡി മര്‍ദന വിഷയങ്ങള്‍ ഉള്‍പ്പെടെ ഉന്നയിച്ച് പ്രതിരോധത്തിലാക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ തീരുമാനം.

ഈ ഘട്ടത്തില്‍ രാഹുല്‍ സഭയില്‍ എത്തിയാല്‍ ശ്രദ്ധ മുഴുവന്‍ രാഹുലില്‍ ആകുമെന്നതിനാല്‍ സഭയിലേക്ക് എത്തരുത് എന്നായിരുന്നു ഭൂരിപക്ഷ നേതാക്കളുടെയും അഭിപ്രായം. നേതൃത്വത്തെ മറികടന്ന് സഭയിലെത്തിയ രാഹുല്‍ പ്രത്യേക ബ്ലോക്കിലായിരിക്കും. രാഹുലിനൊപ്പം യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിന് ഒപ്പമാണ് രാഹുലെത്തിയത്. സഭയില്‍ അന്‍വറിന് അനുവദിച്ചിരുന്ന സീറ്റിലാണ് രാഹുലിരിക്കുക.

പ്രതിപക്ഷ ബ്ലോക്കില്‍ നിന്ന് മാറ്റിയിരുത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷനേതാവിന്റെ കത്ത് കിട്ടിയ സാഹചര്യത്തിലാണ് തീരുമാനമെന്നും സ്പീക്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിയമസഭയില്‍ പോകരുതെന്ന് രാഹുലിനോട് ആവശ്യപ്പെടണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം അവഗണിച്ചാണ് രാഹുല്‍ സഭയിലെത്തിയത്. വിവാദങ്ങള്‍ക്ക് ശേഷം പൊതുവേദികളില്‍ നിന്ന് വിട്ടുനിന്നിരുന്ന രാഹുല്‍ എല്ലാ എതിര്‍പ്പുകളും തള്ളിയാണ് സഭയിലെത്തിയത്.

15-ാം കേരള നിയമസഭയുടെ 14-ാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. ഒക്‌ടോബര്‍ 10വരെയാണ് സഭ ചേരുക. മൂന്നുഘട്ടങ്ങളിലായാണ് സമ്മേളനം. നിയമസഭയില്‍ ചരമോപചാര ചടങ്ങുകള്‍ മാത്രമാണ് ഇന്നുള്ളത്.