കേരളത്തില്‍ 5,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ്

കേരളത്തില്‍ 5,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ്


കൊച്ചി : കേരളത്തില്‍ 5,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ്. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിലാണ് പ്രഖ്യാപനം. അഞ്ച് വര്‍ഷത്തിനുള്ളിലായിരിക്കും നിക്ഷേപമെന്ന് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫലി എംഎ അറിയിച്ചു.

ഫുഡ് പ്രോസസിങ് സോണ്‍ കളമശേരിയില്‍ സ്ഥാപിക്കും. ഗ്ലോബല്‍ സിറ്റി, ഐടി പാര്‍ക്ക്, റീട്ടെയില്‍ മേഖലയില്‍ കൂടുതല്‍ മിനി ഷോപ്പിങ് മാളുകള്‍ തുടങ്ങിയവയിലായിരിക്കും നിക്ഷേപം നടത്തുക. ഫ്രൂട്ട് പ്രൊസസിങ് യൂണിറ്റുകള്‍ സ്ഥാപിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ കയറ്റുമതിക്കായി തയ്യാറാക്കും.

15,000 പേര്‍ക്കാണ് പുതിയ പദ്ധതികളിലൂടെ ജോലി ലഭിക്കുക എന്നും ലുലു ഗ്രൂപ്പ് അധികൃതര്‍ വ്യക്തമാക്കി. പൂനെയില്‍ നിന്നുള്ള മൊണാര്‍ക്ക് ഗ്രൂപ്പും കേരളത്തില്‍ 5,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ ഹില്‍ടോപ്പ് സിറ്റി സ്ഥാപിക്കും.

400 ഹെക്ടര്‍ സ്ഥലത്ത് നെടുമ്പാശ്ശേരിക്ക് സമീപം അയ്യമ്പുഴയിലാണ് പദ്ധതി നടപ്പിലാക്കുക. മാള്‍, റസിഡന്‍ഷ്യല്‍ ഏരിയ, സ്വകാര്യ യൂണിവേഴ്സിറ്റി, സ്‌കൂളുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഹില്‍ടോപ്പ് സിറ്റിയെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന്റെ ഭാഗമായി ഐടി മേഖലയിലെ നിക്ഷേപകരുമായി മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി.രാജീവും ചര്‍ച്ച നടത്തി. ഐടി മേഖലയിലും വലിയ നിക്ഷേപമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.