വാഷിംഗ്ടണ്‍: അമേരിക്കയെ ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിങ്ങില്‍ നിന്ന് ഒഴിവാക്കി ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസ്. തുടര്‍ച്ചയായി വരുന്ന സര്‍ക്കാരുകള്‍ കടത്തിന്റെ വര്‍ദ്ധനവ് തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രെഡിറ്റ് റേറ്റിങ്ങില്‍ നിന്ന് ഒഴിവാക്കിയത്. യുഎസ് സമ്പദ്‌വ്യവസ്ഥയിലെ പ്രതിസന്ധി തീര്‍ക്കാനെന്ന പേരില്‍ ട്രംപ് നടത്തുന്ന പ്രതികാരച്ചുങ്കമടക്കമുള്ള നീക്കങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും.
യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് എഎഎയില്‍ നിന്ന് എഎ1 ആക്കിയാണ് മൂഡീസ് റേറ്റിങ് കുറച്ചത്. വലിയ വാര്‍ഷിക ധനക്കമ്മിയും വര്‍ദ്ധിച്ചുവരുന്ന പലിശച്ചെലവും തടയുന്നതിനുള്ള നടപടികളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് മൂഡീസ് വിലയിരുത്തി. യുഎസ് ഫെഡറല്‍ ഗവണ്‍മെന്റിന്റെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തിയ മൂന്ന് പ്രധാന റേറ്റിങ് ഏജന്‍സികളില്‍ അവസാനത്തേതാണ് മൂഡീസ്. 2011ല്‍ അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ ?ഗ്ലോബല്‍ റേറ്റിങ്ങും 2023ല്‍ അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ഫിച്ച് റേറ്റിങ്‌സും യുഎസിനെ ക്രെഡിറ്റ് റേറ്റിങ്ങില്‍ നിന്ന് തരംതാഴ്ത്തിയിരുന്നു.
2035 ആകുമ്പോഴേക്കും യു.എസ് സമ്പദ്‌വ്യവസ്ഥയുടെ ഒമ്പത് ശതമാനമായി കടം വര്‍ധിക്കും. 2024ല്‍ ജി.ഡി.പിയുടെ 6.4 ശതമാനമായിരിക്കും കടം. പലിശനല്‍കാനായി മാത്രം വന്‍ തുകയാണ് യു.എസ് ചെലവഴിക്കുന്നത്. അടുത്ത ദശാബ്ദത്തിനുള്ളില്‍ യു.എസിന്റെ കടം നാല് ട്രില്യണ്‍ ഡോളറായി വര്‍ധിക്കുമെന്നാണ് പ്രവചനം.
കടം വര്‍ധിച്ചു: യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് കുറച്ച് മൂഡീസ്
