ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി'യുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തിനിടെ ഡൽഹിയിൽ വീണ്ടും സംഘർഷാവസ്ഥ. ജന്തർ മന്തറിലെ പ്രതിഷേധ വേദി ശാന്തമായിരുന്നെങ്കിലും, പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടലുണ്ടായ സൻസദ് മാർഗ് ഭാഗത്ത് സംഘർഷം രൂക്ഷമായി. നാളെ നടക്കാനിരിക്കുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായി ഇന്റർനെറ്റ് സേവനം അടക്കം റദ്ദാക്കിയതിന് പിന്നാലെ സൻസദ് മാർഗിലേക്ക് തള്ളിക്കയറിയ പ്രതിഷേധക്കാർക്കുനേരെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു, പ്രതിഷേധക്കാർ പോലീസുകാർക്കുനേരെ കല്ലെറിഞ്ഞു. കാനോട്ട് പ്ലേസിലെ പ്രധാന റോഡിലൂടെ അവരെ ഓടിക്കുകയും ചെയ്തു.
ഡൽഹി പോലീസിന്റെ കണക്കനുസരിച്ച്, രണ്ട് എസിപിമാർ, ഒരു ഇൻസ്‌പെക്ടർ, ഒരു ഹെഡ് കോൺസ്റ്റബിൾ, ഒരു കോൺസ്റ്റബിൾ എന്നിങ്ങനെ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
ജന്തർമന്തറിലെ പ്രതിഷേധ വേദിയും ടെന്റുകളും പോലീസ് രാത്രിയോടെ പൊളിച്ചുനീക്കിയതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ പ്രവർത്തകർ വീണ്ടും സ്ഥലത്ത് പ്രവേശിക്കുകയായിരുന്നു. ജൻപഥിന് സമീപമുള്ള ടോൾസ്റ്റോയ് മാർഗ് പ്രവേശന കവാടം മുതൽ എൻഡിഎംസി കൺവെൻഷൻ സെന്റർ വരെയുള്ള ഭാഗത്ത് കുറച്ചുനേരത്തേക്ക് പോലീസിനെയോ സുരക്ഷാ ഉദ്യോഗസ്ഥരെയോ കണ്ടില്ലെങ്കിലും, പിന്നീട് സമീപത്തായി യുദ്ധസജ്ജരായ പോലീസുകാരെയും അർദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിരിക്കുന്നത് കാണാമായിരുന്നു.
സൻസദ് മാർഗിൽ വീണ്ടും സംഘർഷം; 5 ഡൽഹി പൊലീസുകാർക്ക് പരിക്ക്, ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു, കണ്ണീർവാതകം പ്രയോഗിച്ചു
