ആധാര്‍, പാന്‍, വോട്ടര്‍ ഐഡികള്‍ എന്നിവ പൗരത്വം തെളിയിക്കാനുള്ള രേഖകളല്ലെന്ന് ബോംബെ ഹൈക്കോടതി

ആധാര്‍, പാന്‍, വോട്ടര്‍ ഐഡികള്‍ എന്നിവ പൗരത്വം തെളിയിക്കാനുള്ള രേഖകളല്ലെന്ന് ബോംബെ ഹൈക്കോടതി


മുംബൈ: ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി എന്നീ രേഖകള്‍ കൈവശം വച്ചതുകൊണ്ടു മാത്രം ഒരാളുടെ ഇന്ത്യന്‍ പൗരത്വം തെളിയിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി.

നിയമവിരുദ്ധമായി ഇന്ത്യയില്‍ പ്രവേശിച്ചതിന് ബംഗ്ലാദേശി പൗരന് ജാമ്യം നിഷേധിക്കുകൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണം. പൗരത്വ നിയമത്തിലെ വ്യവസ്ഥകള്‍ ആര്‍ക്കൊക്കെ ഇന്ത്യന്‍ പൗരനാകാമെന്നും എങ്ങനെ പൗരത്വം നേടാമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകള്‍ തിരിച്ചറിയലിനോ സേവനങ്ങള്‍ക്കോ മാത്രമുള്ളതാണെന്നും ജസ്റ്റിസ് അമിത് ബോര്‍ക്കറുടെ ബെഞ്ച് പറഞ്ഞു.

അനധികൃതമായി വ്യാജ രേഖകളുപയോഗിച്ച് ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യയില്‍ താമസിച്ചുവെന്നാണ് ബാബു അബ്ദുള്‍ റൂഫ് സര്‍ദാര്‍ എന്നയാള്‍ക്കെതിരെയുള്ള കുറ്റം.

സാധുവായ പാസ്പോര്‍ട്ടോ യാത്രാ രേഖകളോ ഇല്ലാതെ അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ബാബു അബ്ദുള്‍ റൂഫ് സര്‍ദാറിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ഇന്ത്യന്‍ പാസ്പോര്‍ട്ട് തുടങ്ങിയ വ്യാജ ഇന്ത്യന്‍ രേഖകള്‍ ഇയാള്‍ സ്വന്തമാക്കിയതായി കോടതി ചൂണ്ടിക്കാട്ടി.

1955-ല്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമം പൗരത്വം നേടുന്നതിനുള്ള സ്ഥിരവും സമ്പൂര്‍ണവുമായ ഒരു സംവിധാനം സൃഷ്ടിച്ചതായും ജസ്റ്റിസ് ബോര്‍ക്കര്‍ പ്രസ്താവിച്ചു. ഇന്ന് ഇന്ത്യയില്‍ ദേശീയതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ തീരുമാനിക്കുന്നതിനുള്ള പ്രധാനവും നിയന്ത്രിക്കുന്നതുമായ നിയമമാണ് 1955-ലെ പൗരത്വ നിയമം. ആര്‍ക്കൊക്കെ പൗരനാകാം, എങ്ങനെ പൗരത്വം നേടാം, ഏതൊക്കെ സാഹചര്യങ്ങളില്‍ അത് നഷ്ടപ്പെടാം എന്നിവ വ്യക്തമാക്കുന്ന നിയമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.