യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സെപ്തംബറില്‍ യുഎസ് സന്ദര്‍ശിച്ചേക്കും

യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സെപ്തംബറില്‍ യുഎസ് സന്ദര്‍ശിച്ചേക്കും


ന്യൂഡല്‍ഹി: യുഎസുമായുള്ള താരിഫ് തര്‍ക്കങ്ങള്‍ക്കിടെ പ്രധാനമന്ത്രി അടുത്തമാസം അമേരിക്ക സന്ദര്‍ശിച്ചേക്കും. സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ (UNGA) വാര്‍ഷിക ഉന്നതതല സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിസംബോധന ചെയ്യാന്‍ സാധ്യതയുണ്ട്. ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ പ്രഭാഷകരുടെ താല്‍ക്കാലിക പട്ടികയിലാണ് ഇത് സംബന്ധിച്ച സൂചനയുള്ളത്.

സെപ്റ്റംബര്‍ 9 നാണ് യുഎല്‍ജിഎ യുടെ 80ാമത് സമ്മേളനം ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 23 മുതല്‍ 29 വരെ ഉന്നതതല പൊതുചര്‍ച്ച നടക്കും, പരമ്പരാഗതമായി സെഷനിലെ ആദ്യ പ്രഭാഷണം ബ്രസീല്‍ നടത്തും, തുടര്‍ന്ന് അമേരിക്കയ്ക്കാണ് ഊഴം.
വൈറ്റ് ഹൗസിലെ തന്റെ രണ്ടാം ടേമില്‍ ചേരുന്ന യുഎന്‍ സമ്മേളനത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സെപ്റ്റംബര്‍ 23 ന്, യുഎന്‍ജിഎ വേദിയില്‍ നിന്ന് ലോക നേതാക്കളെ അഭിസംബോധന ചെയ്യും.

80ാമത് പൊതുചര്‍ച്ചയിലെ ഉന്നതതല ചര്‍ച്ചയ്ക്കുള്ള പ്രഭാഷകരുടെ താല്‍ക്കാലിക പട്ടിക പ്രകാരം, ഇന്ത്യാ ഗവണ്മെന്റിന്റെ തലവന്‍ സെപ്റ്റംബര്‍ 26 ന് രാവിലെ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

ഇസ്രായേല്‍, ചൈന, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ ഗവണ്‍മെന്റ് തലവന്മാരും അതേ ദിവസം തന്നെ യുഎന്‍ജിഎ പൊതുചര്‍ച്ചയെ അഭിസംബോധന ചെയ്യും.

ഈ വര്‍ഷം ഫെബ്രുവരിയില്‍ വാഷിംഗ്ടണ്‍ ഡിസിയിലെ വൈറ്റ് ഹൗസില്‍ ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി മോഡി യുഎസിലേക്ക് പോയിരുന്നു. 2025 അവസാനത്തോടെ പരസ്പര പ്രയോജനകരമായ, ബഹുമേഖലാ ഉഭയകക്ഷി വ്യാപാര കരാറിന്റെ (ബിടിഎ) ആദ്യ ഘട്ടം ചര്‍ച്ച ചെയ്യാനുള്ള പദ്ധതികള്‍ മോഡിയും ട്രംപും അവരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പ്രഖ്യാപിച്ചു.

വ്യാപാര ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ, ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ന്യൂഡല്‍ഹി റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള 25 ശതമാനം ഉള്‍പ്പെടെ, ട്രംപ് ഇന്ത്യക്ക് മൊത്തം 50 ശതമാനം തീരുവ ചുമത്തി.

താരിഫുകള്‍ക്ക് മറുപടിയായി, രാജ്യത്തെ ലക്ഷ്യമിടുന്നത് ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഏതൊരു സമ്പദ് വ്യവസ്ഥയെയും പോലെ, ഇന്ത്യയും അതിന്റെ ദേശീയ താല്‍പ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

നിര്‍ദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ആറാം റൗണ്ട് ചര്‍ച്ചകള്‍ക്കായി ഓഗസ്റ്റ് 25 മുതല്‍ യുഎസില്‍ നിന്നുള്ള ഒരു സംഘം ഇന്ത്യ സന്ദര്‍ശിക്കാന്‍ പോകുന്ന സമയത്താണ് 25 ശതമാനം അധിക താരിഫ് ചുമത്തുന്ന ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചത്.

ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസത്തോടെ കരാറിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിട്ടിരുന്നത്.