പാകിസ്ഥാന് ചാരവൃത്തി നടത്തിയ ഡിആര്‍ഡിഒ ജീവനക്കാരന്‍ പിടിയില്‍

പാകിസ്ഥാന് ചാരവൃത്തി നടത്തിയ ഡിആര്‍ഡിഒ ജീവനക്കാരന്‍ പിടിയില്‍


ജയ്പൂര്‍: രാജസ്ഥാനിലെ ജയ്‌സാല്‍മറില്‍ പാക്കിസ്ഥാനു വേണ്ടി നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) താത്ക്കാലിക ജീവനക്കാരന്‍ പിടിയില്‍. ഡിആര്‍ഡിഒ ഗസ്റ്റ് ഹൗസ് മാനേജര്‍ മഹേന്ദ്ര പ്രസാദ് (32) ആണ് പിടിയിലായത്. രാജസ്ഥാന്‍ പോലീസിന്റെ സിഐഡി (സെക്യൂരിറ്റി) ഇന്റലിജന്‍സ് ആണ് തെളിവുകളോടെ ചാരവൃത്തി കണ്ടെത്തിയത്.

വിവിധ മിസൈലുകള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ തന്ത്രപ്രധാനമായ ആയുധങ്ങളുടെ പരീക്ഷണം നടക്കുന്നയിടമാണ് ജയ്സാല്‍മേറിലെ ചന്ദന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ച്. ഇയാള്‍ സോഷ്യല്‍ മീഡിയ വഴി പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് കൈകാര്യം ചെയ്യുന്നയാളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും മിസൈല്‍, ആയുധ പരീക്ഷണങ്ങള്‍ക്കായി ചന്ദന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ച് സന്ദര്‍ശിക്കുന്ന ഡിആര്‍ഡിഒ ശാസ്ത്രജ്ഞരുടെയും ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥരുടെയും പേരും യാത്രയുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് പൊലീസ് വിശദീകരിച്ചു.

ഇതിനുപുറമേ ചന്ദന്‍ ഫയറിങ് റേഞ്ചില്‍ മിസൈല്‍ പരീക്ഷണത്തിന് ഉള്‍പ്പെടെ എത്തിച്ചേരുന്ന സൈനികഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങളും പ്രതി കൈമാറിയിരുന്നു.

ഉത്തരാഖണ്ഡിലെ അല്‍മോറ സ്വദേശിയാണ് മഹേന്ദ്ര പ്രസാദ്. തെളിവുകളുടെ അടിസ്ഥാനത്തില്‍, ചാരവൃത്തി ആരോപിച്ച് സിഐഡി ഇന്റലിജന്‍സ് മഹേന്ദ്ര പ്രസാദിനെ അറസ്റ്റ് ചെയ്തു. കൂടുതല്‍ പരിശോധനയ്ക്കായി മഹേന്ദ്ര പ്രസാദിന്റെ മൊബൈല്‍ കണ്ടുകെട്ടിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. എല്ലാ ഉദ്യോഗസ്ഥരോടും പ്രത്യേകിച്ച് സെന്‍സിറ്റീവ് പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരോട് ജാഗ്രത പാലിക്കാനും സംശയാസ്പദമായ സമീപനങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും പൊലീസ് ആവശ്യപ്പെട്ടു.