അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക് ബോക്‌സ് പരിശോധന ആരംഭിച്ചു

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക് ബോക്‌സ് പരിശോധന ആരംഭിച്ചു


ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിലേക്ക് വെളിച്ചം വീശുന്ന ബ്ലാക് ബോക്‌സ് വിവരങ്ങള്‍ ലഭിച്ച് തുടങ്ങിയതായി വ്യോമയാന മന്ത്രാലയം. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നത്. വിമാനത്തിന്റെ ഒരു ബ്ലാക് ബോക്‌സില്‍ നിന്നുള്ള ക്രാഷ് പ്രൊട്ടക്ഷന്‍ മൊഡ്യൂളിലെ വിവരങ്ങള്‍ ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. ജൂണ്‍ 25 ന് എഎഐബി ലബോറട്ടറിയില്‍ മെമ്മറി മൊഡ്യൂള്‍ ആക്‌സസ് ചെയ്യുകയും ഡാറ്റ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തതായും ഡിജിസിഎ അറിയിച്ചു. കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍ (സിവിആര്‍), ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ (എഫ്ഡിആര്‍) എന്നിവയുടെ വിശകലനം പുരോഗമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം, എഎഐബി ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിലുള്ള മള്‍ട്ടിഡിസിപ്ലിനറി സംഘം വിഷയത്തില്‍ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ് എന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. ജൂണ്‍ 13 ന് തന്നെ ഉന്നതല സംഘം നടപടി ആരംഭിച്ചിരുന്നു. 'വിമാനം അപകടത്തില്‍പ്പെടുന്നതിന്റെ തൊട്ടുമുന്‍പുള്ള സമയത്ത് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുക, അപകടത്തിലേക്ക് നയിച്ച കാരണം, വ്യോമയാന സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തടയുന്നതിനുമുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യുക എന്നിവയാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

എഎഐബി ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഏവിയേഷന്‍ മെഡിസിന്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിദഗ്ദരും യുഎസ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിലെ സാങ്കേതിക വിദഗ്ധര്‍ എന്നിവരും ഉള്‍പ്പെടുന്നു. തകര്‍ന്ന എയര്‍ ഇന്ത്യ വിമാനം യുഎസ് നിര്‍മിതമാണെന്നതിനാലാണ് ഈ സംഘത്തെ അന്വേഷണത്തിന്റെ ഭാഗമാക്കിയത്.