രാമക്ഷേത്ര സംഭാവന തട്ടിപ്പ് : സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജികളിൽ കേന്ദ്ര സർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു

രാമക്ഷേത്ര സംഭാവന തട്ടിപ്പ് : സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജികളിൽ കേന്ദ്ര സർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനും  സുപ്രീം കോടതി നോട്ടീസ് അയച്ചു


ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളിൽ ക്രമക്കേടും തട്ടിപ്പും നടന്നെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജികളിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനും നോട്ടീസ് അയച്ചു. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിനും കോടതി നോട്ടീസ് നൽകിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. കേസിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തോട് (എസ്‌ഐടി) ഇതുവരെ നടന്ന അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ടും സംഘത്തിന്റെ അംഗങ്ങളുടെ വിവരങ്ങളും കോടതിയിൽ സമർപ്പിക്കാനും നിർദേശിച്ചു.

അന്വേഷണ പുരോഗതി റിപ്പോർട്ട് സീൽ ചെയ്ത കവറിൽ സമർപ്പിക്കുമെന്ന് കേന്ദ്രത്തിനും ഉത്തർപ്രദേശ് സർക്കാരിനും വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, കോടതിയെ അറിയിച്ചു. ക്ഷേത്ര ട്രസ്റ്റിന് നോട്ടീസ് നൽകുന്നത് മാറ്റിവയ്ക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതി നിരസിച്ചു.

അഡ്വക്കേറ്റുമാരായ അജയ് കുമാർ റായ്, ദിനേശ് കുമാർ യാദവ് എന്നിവർ നൽകിയ ഹർജിയിൽ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ്, ഉത്തർപ്രദേശ് സർക്കാർ, കേന്ദ്ര സർക്കാർ എന്നിവരെ എതിർകക്ഷികളാക്കിയിട്ടുണ്ട്. സംഭാവനകളിൽ നടന്നതായി ആരോപിക്കുന്ന ക്രമക്കേടിൽ സ്ഥിരം കേസ് രജിസ്റ്റർ ചെയ്ത് സ്വതന്ത്രവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം.

ആർജെഡി എംപി സുധാകർ സിങ് നൽകിയ മറ്റൊരു ഹർജിയിൽ ക്ഷേത്ര ട്രസ്റ്റിന്റെ മുഴുവൻ സാമ്പത്തിക ഇടപാടുകളിലും ഫോറൻസിക് ഓഡിറ്റ് നടത്തണമെന്നും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജികളിൽ തുടർവാദം പിന്നീട് പരിഗണിക്കും.