കരൂര്‍ ദുരന്തം: വിജയ്ക്ക് സിബിഐയുടെ സമന്‍സ്

കരൂര്‍ ദുരന്തം: വിജയ്ക്ക് സിബിഐയുടെ സമന്‍സ്


ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ റാലിയിലെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ നടനും പാര്‍ട്ടി അധ്യക്ഷനുമായ വിജയ്ക്ക് സിബിഐയുടെ സമന്‍സ്. ചോദ്യം ചെയ്യുന്നതിനായി സിബിഐയുടെ ഡല്‍ഹിയിലെ ഓഫിസില്‍ ജനുവരി 12ന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.


നേരത്തെ കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് വിജയ് സഹകരിച്ചിരുന്നില്ല. സുപ്രീം കോടതിയാണ് കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വിജയ് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.


തമിഴ്‌നാട് പൊലീസ് പക്ഷഭേദമില്ലാതെ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ടിവികെ സുപ്രീം കോടതിയുടെ നേതൃത്വത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നത്. ബിജെപി നേതാവ് ജി.എസ് മണിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.


ഉള്‍ക്കൊള്ളാനാവുന്നതില്‍ അധികം പേര്‍ റാലിയില്‍ പങ്കെടുത്തതാണ് ദുരന്തത്തിന് കാരണമെന്നായിരുന്നു തമിഴ്‌നാട് പൊലീസിന്റെ കണ്ടെത്തല്‍. ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും മൂന്നിരട്ടി ആളുകളാണ് റാലിയില്‍ പങ്കെടുത്തതും വിജയ് വേദിയില്‍ എത്താന്‍ 7 മണിക്കൂര്‍ വൈകിയതുമാണ് ദുരന്തത്തിന് ഇടയാക്കിയതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.