മെയ്‌തെയ് സംഘടനാ നേതാവിനെ അറസ്റ്റുചെയ്തു; മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ

മെയ്‌തെയ് സംഘടനാ നേതാവിനെ അറസ്റ്റുചെയ്തു; മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ


ന്യൂഡല്‍ഹി: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. മെയ്‌തെയ് സംഘടനയായ ആരംഭായ് തെംഗോല്‍ (എടി) നേതാവിനെ അറസ്റ്റ് ചെയ്തതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. ആരംഭായ് തെംഗോലിന്റെ ആര്‍മി ചീഫ് എന്നറിയപ്പെടുന്ന കാനന്‍ സിംഗിനെയാണ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തെ തുടര്‍ന്ന് മണിപ്പൂരിലെ അഞ്ച് ജില്ലകളില്‍ അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ശനിയാഴ്ച രാത്രി 11.45 മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വന്നത്. അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇംഫാലിലെ പ്രതിഷേധക്കാരില്‍ അധികവും ആരംഭായ് തെംഗോല്‍ അംഗങ്ങളായ യുവാക്കളാണ്. ഇവര്‍ റോഡുകളില്‍ ടയറുകള്‍ കത്തിക്കുകയും കാനന്‍ സിംഗിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇംഫാലിലെ ക്വാകിതേല്‍ പ്രദേശത്ത് വെടിവെപ്പിന് സമാനമായ ശബ്ദം കേട്ടതായി താമസക്കാരില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. വംശീയ സംഘര്‍ഷം ശക്തമായിരുന്ന സമയത്ത് ആരംഭായ് തെംഗോല്‍ തങ്ങളുടെ ഗ്രാമങ്ങള്‍ ആക്രമിച്ചതായി കുക്കി ഗോത്ര വിഭാഗം ആരോപിച്ചിരുന്നു. 

എന്നാല്‍, ഗവര്‍ണര്‍ എ.കെ. ഭല്ലയുടെ ഉത്തരവിന് തുടര്‍ന്ന് എടി നിയമവിരുദ്ധവും കൊള്ളയടിച്ചതുമായ ആയുധങ്ങള്‍ കൈമാറിയതായും അധികാരികള്‍ നല്‍കുന്ന സുരക്ഷാ ഉറപ്പുകള്‍ പ്രകാരം ഇപ്പോള്‍ നിരായുധരാണെന്നുമാണ് പ്രതിഷേധിക്കുന്നവര്‍ പറയുന്നത്. 'ഗ്രാമീണ വളണ്ടിയര്‍മാരുടെ' മറവില്‍ മെയ്‌തെയ് ഗ്രാമങ്ങളെ ആക്രമിച്ച കുക്കി കലാപകാരികളെ അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ആരംഭായ് തെംഗോല്‍ 2020 മുതല്‍ മണിപ്പൂരില്‍ സജീവമാണെന്നാണ് പറയപ്പെടുന്നത്. ഒരു സാംസ്‌കാരിക സംഘടനയായി തുടങ്ങിയ ഇത് താമസിയാതെ ഒരു റാഡിക്കല്‍ സംഘടനയായി മാറി. 2022ഓടെ യുവാക്കളെ അണിനിരത്തി സംഘടന സംസ്ഥാനത്ത് ജനപ്രിയമായി.2023 കലാപത്തില്‍ ആരംഭായ് തെംഗോല്‍ വലിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമായതായാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം, മണിപ്പൂര്‍ അതിര്‍ത്തി പ്രദേശമായ മൊറേയില്‍ കുക്കികളുടെ പ്രതിഷേധം പുരോഗമിക്കുകയാണ്. 2023 ഒക്ടോബറില്‍ സ്‌നൈപ്പര്‍ റൈഫിള്‍ ഉപയോഗിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയെന്നാരോപിച്ച് കുക്കി വിഭാഗക്കാരനെ അറസ്റ്റ് ചെയ്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. മണിപ്പൂര്‍ പൊലീസ് ഓഫീസര്‍ ചിങ്തം ആനന്ദിന്റെ കൊലപാതകക്കേസിലാണ് കാംഗിന്തങ് ഗാങ്‌ടെയെന്ന കുക്കി വിഭാഗക്കാരെ അറസ്റ്റ് ചെയ്തത്. ഇത് 'ഏകപക്ഷീയമായി അറസ്റ്റ്' ആണെന്ന് ആരോപിച്ച് കുക്കി സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ മൊറേയിലെ തെങ്‌നൗപാല്‍ ജില്ലയില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.